Indian Railway: ട്രെയിനുകളിലെ നോൺ എസി കോച്ചുകൾ 70 ശതമാനമാക്കി ഉയർത്തുന്നു; ലക്ഷ്യം ദരിദ്രരെന്ന് റെയിൽവേ മന്ത്രി
Non AC Coaches Increasing In Trains: ട്രെയിനുകളിലെ എസി കോച്ചുകളുടെ എണ്ണം ഉയർത്തുന്നു. എസി കോച്ചുകൾ 70 ശതമാനമാക്കി ഉയർത്തുന്നു എന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
ട്രെയിനുകളിലെ നോൺ എസി കോച്ചുകൾ 70 ശതമാനമാക്കി ഉയർത്തുന്നു. രാജ്യത്തെ ദരിദ്രർക്ക് സഹായകമാവാനാണ് തീരുമാനമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത അഞ്ച് വർഷത്തിൽ 17,000 നോൺ എസി ജനറൽ, സ്ലീപ്പർ കമ്പാർട്ടുമെൻ്റുകൾ നിർമ്മിക്കാൻ പ്രത്യേക നിർമ്മാണ യൂണിറ്റ് തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെൻ്റിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് 2024-25 കാലയളവിൽ 1250 ജനറൽ കോച്ചുകൾ പ്രത്യേകമായി ഉപയോഗിച്ചു എന്ന് അദ്ദേഹം അറിയിച്ചു. താങ്ങാനാവുന്ന ടിക്കറ്റ് വിലയിൽ നിരവധി ട്രെയിനുകൾ ഓടുന്നുണ്ട്. മധ്യവർഗത്തിനും ദരിദ്രർക്കുമായി മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളൊക്കെ ഉപയോഗിക്കുന്നു. നോൺ എസി അമൃത് ഭാരത് സർവീസനും നമോ ഭാരത് റാപ്പിഡ് റെയിൽ സർവീസസും ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിലവാരമുള്ള ട്രെയിൻ യാത്ര നൽകുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
100 അമൃത് ഭാരത് ട്രെയിനുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ജനറൽ കോച്ചുകൾ കൂടുതലായി അനുവദിച്ചതിനാൽ ഇത്തരം കോച്ചുകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണവും വർധിച്ചു. 2022-23 കാലയളവിൽ 553 കോടി ആയിരുന്ന ഇത് 2023-24 കാലയളവിൽ 609 കോടി ആയും 2024-25 കാലയളവിൽ 651 കോടി ആയും വർധിച്ചു. നോൺ എസി യാത്രക്കാർക്ക് ലഭ്യമായ സീറ്റുകളുടെ എണ്ണം 54 ലക്ഷമായി ഉയർന്നു. ആകെ സീറ്റുകളുടെ 78 ശതമാനമാണിത്. 22 കോച്ചുകളുള്ള മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ നോൺ എസി കോച്ചുകൾ 12 എണ്ണമാണ്. ജനറൽ ക്ലാസുകളും സ്ലീപ്പർ ക്ലാസുകളും ഉൾപ്പെടെ എസി കോച്ചുകൾ എട്ടെണ്ണം. ഇത് യാത്രാനിലവാരം വർധിപ്പിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.