Red Fort: ഗുരു തേജ് ബഹാദൂറിന്റെ 350-ാം ചരമവാർഷികം, മെഗാ ഇവന്റിനൊരുങ്ങി ചെങ്കോട്ട; കനത്ത സുരക്ഷ
Delhi Red Fort Security: മെഗാ ഇവന്റിനൊരുങ്ങി ചെങ്കോട്ട. സുരക്ഷ ശക്തമാക്കി. രാഷ്ട്രപതി ദ്രൗപതി മുർമുവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ
ന്യൂഡല്‍ഹി: ഗുരു തേജ് ബഹാദൂറിന്റെ 350-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഇവന്റിനൊരുങ്ങി ചെങ്കോട്ട. നവംബർ 23 മുതൽ 25 വരെയാണ് പരിപാടി നടക്കുന്നത്. നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാർ സ്ഫോടനത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. രാഷ്ട്രപതി ദ്രൗപതി മുർമുവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) സെക്രട്ടറി ജസ്മെയിൻ സിങ് നോനി പറഞ്ഞു.
ഡല്‍ഹി പൊലീസും, സിഐഎസ്എഫും മറ്റ് ഏജന്‍സികളും ചേര്‍ന്നാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. ചെങ്കോട്ടയിലേക്കുള്ള വഴികളില്‍ ഏകദേശം 25 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. ഡിഎസ്ജിഎംസി മുന്നൂറോളം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്. സ്ഫോടനത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും ഗുരു തേജ് ബഹാദൂറിന്റെ 350-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഒരുക്കങ്ങള്‍ ഒരിക്കലും അവസാനിപ്പിച്ചിരുന്നില്ലെന്ന് ഡിഎസ്ജിഎംസി ഭാരവാഹികള്‍ വ്യക്തമാക്കി.
Also Read: Delhi Blast: ചെങ്കോട്ട സ്ഫോടനം: പിടിയിലായവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു, കൂടുതൽ വിവരങ്ങൾ
സ്‌ഫോടനം നടന്നപ്പോഴും ഒരുക്കങ്ങള്‍ നിര്‍ത്തിയിരുന്നില്ല, കാരണം ഇത് തങ്ങളുടെ ഗുരുവിന് വേണ്ടി നടത്തുന്ന പരിപാടിയാണെന്ന് ജസ്മെയിൻ സിങ് നോനി പറഞ്ഞു. ഡല്‍ഹി പൊലീസ് സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ തങ്ങള്‍ 250-300 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്ക് വരാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നു. എന്നാല്‍ അവരെ തങ്ങള്‍ ആശ്വസിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. അരലക്ഷത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ചാന്ദ്‌നി ചൗക്ക് പ്രദേശത്ത് പൊലീസ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാടകക്കാരെ ശ്രദ്ധിക്കണം, ഓട്ടോറിക്ഷാ നമ്പറുകള്‍ രേഖപ്പെടുത്തണം, അപരിചിതര്‍ നല്‍കുന്ന ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്.