Railway: ‘ട്രെയിനിൽ ഹലാൽ ഭക്ഷണം വിളമ്പുന്നത് വിവേചനം’; റെയിൽവേയ്ക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ
Human Rights Commission On Halal Meat In Train: ട്രെയിനുകളിൽ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നത് വിവേചനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ റെയിൽവേ ബോർഡിന് കമ്മീഷൻ നോട്ടീസയച്ചു.
ട്രെയിനിൽ ഹലാൽ ഭക്ഷണം വിളമ്പുന്നത് വിവേചനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ട്രെയിനുകളിൽ ഹലാൽ മാംസം വിളമ്പുന്നത് മതത്തിൻ്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേ ബോർഡിന് നോട്ടീസയച്ചു.
ട്രെയിനിൽ ഹലാൽ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനൊപ്പമാണ് വിഷയത്തിൽ റെയിൽവേ ബോർഡിന് നോട്ടീസയച്ചത്. ട്രെയിനിൽ ഹലാൽ മാംസം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു. സമത്വം, വിവേചനമില്ലായ്മ, തൊഴിൽ സ്വാതന്ത്ര്യം, അന്തസായി ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്ന ആർട്ടിക്കിൽ 14, 15, 19(1)(ജി), 21, 25 എന്നീ ഭരണഘടനാ ആര്‍ട്ടിക്കിളുകളുടെ ലംഘനമാണ് ഇത്. രാജ്യത്തിൻ്റെ മതേതര മനോഭാവം അനുസരിച്ച് എല്ലാ മതവിശ്വാസികളുടെയും ഭക്ഷണ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കണം.നോട്ടീസിൽ രണ്ടാഴ്ചക്കുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
Also Read: Kochi Metro: കൊച്ചിയുടേത് ‘കൊച്ചു’ മെട്രോയല്ല; അങ്കമാലി വരെയെത്തും; ആദ്യ പണി തുടങ്ങി
ട്രെയിനുകളിൽ ഹലാൽ മാസം വിളമ്പുന്നതിലൂടെ ഹിന്ദു, സിഖ്, പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. മാംസവ്യാപാരം നടത്തുന്ന മുസ്ലിം ഇതര വിഭാഗങ്ങളെ റെയിൽവേയുടെ ഈ നടപടി ബാധിക്കുന്നുണ്ട്. ഇത് അവരുടെ ഉപജീവനമാർഗത്തെ ദോഷകരമായി ബാധിക്കുന്നു. യാത്രക്കാർക്ക് അവരുടെ മതവിശ്വാസങ്ങളുമായി ചേർന്നുപോകുന്ന ഭക്ഷണം കഴിക്കാനുള്ള അവസരം ഇതുവഴി നിഷേധിക്കപ്പെടുകയാണെന്നും യാത്രക്കാരൻ പരാതിപ്പെട്ടു. ഈ പരാതി പരിഗണിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ പരാതി.