Beef Selling: പശുമാംസം വിറ്റുവെന്നാരോപണം; ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപം കടയുടമയ്ക്ക് നേരെ സംഘപരിവാർ ആക്രമണം
Shop Keeper Attacked For beef selling: കടയിൽ നിന്ന് ശേഖരിച്ച മാംസം ബീഫാണോ എന്ന് നിർണയിക്കാൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫോറൻസിക് റിപ്പോർട്ടിനും അന്വേഷണത്തിനും പിന്നാലെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
പശുമാംസം വിറ്റുവെന്ന് ആരോപിച്ച് ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കടയുടമയ്ക്ക് നേരെ സംഘപരിവാർ ആക്രമണം. വിജയ് നഗറിലെ നോർത്ത് ഈസ്റ്റ് സ്റ്റോറിന്റെ ഉടമയായ ചമൻ കുമാറിനെയാണ് സംഘം മർദിച്ചത്. കടയിൽ നിന്ന് ശേഖരിച്ച മാംസം ബീഫാണോ എന്ന് നിർണയിക്കാൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫോറൻസിക് റിപ്പോർട്ടിനും അന്വേഷണത്തിനും പിന്നാലെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വിജയ്‌നഗർ സ്വദേശിയായ 15 വയസുകാരനാണ് പരാതി നൽകിയത്. കുട്ടി 400 രൂപക്ക് മാംസം വാങ്ങിയെന്നും പിന്നീട് ഇത് പശുവിൻ്റെ മാംസം ആണോ എന്ന് സംശയമുണ്ടായതായി പരാതിക്കാരൻ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പശു മാംസം വിറ്റെന്ന വിവരം അറിഞ്ഞതിന് പിന്നാലെ ആളുകൾ കടക്ക് മുന്നിൽ തടിച്ചുകൂടി കടയുടമയെ മർദ്ദിക്കുകയായിരുന്നു.
ചമൻ കുമാറിനെ വൈദ്യപരിശോധനക്ക് അയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടതൽ വിവരങ്ങൾക്കായി പൊലീസ് സ്ഥലത്തെ സിസിടിവി പരിശോധിക്കുകയാണ്. ചമൻ കുമാറിനെ വലിച്ചിഴച്ച് ആക്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
അതേസമയം കടയുടമയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച വിദ്യാർഥികളെയും ആൾക്കൂട്ടം ആക്രമിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.