Railway Update: ഇനി ട്രെയിനുകൾക്ക് വേഗത കൂടും, സിഗ്നലിങ് സംവിധാനം ശക്തമാകുന്നു
Southern Railway to Increase Train Speeds to 130 kmph: തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള 106 കിലോമീറ്റർ പാതയിലെ സിഗ്നൽ സംവിധാനവും നവീകരിക്കും. ഇതിനായി 38.70 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. ട്രാക്കുകളിലെ വളവുകൾ നികത്തിയും ആധുനിക സിഗ്നലിങ് ഏർപ്പെടുത്തിയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രധാന റൂട്ടുകളിൽ വേഗത വർദ്ധിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

പ്രതീകാത്മക ചിത്രം
ചെന്നൈ: കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. തിരുവനന്തപുരം – തിരുച്ചിറപ്പള്ളി റൂട്ടിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്താൻ ദക്ഷിണ റെയിൽവേ നടപടികൾ തുടങ്ങി. സിഗ്നലിങ് സംവിധാനം ആധുനികവൽക്കരിക്കുന്നതിനായി 92.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള അനന്തപുരി എക്‌സ്പ്രസ്, താംബരം – കൊല്ലം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് 130 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താൻ സാധിക്കും. ഇത് യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടാക്കും.
Also Read – ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു നാൾ… അത് കഴിഞ്ഞു കേരളം വിധിയെഴുതുന്ന ദിനം
നവീകരണം മൂന്ന് ഘട്ടങ്ങളിലായി കോടികൾ മുടക്കിയാണ് പണികൾ നടക്കുക. തിരുച്ചിറപ്പള്ളി – ദിണ്ടിഗൽ (96 കി.മീ): 25.75 കോടി രൂപയും ദിണ്ടിഗൽ – തിരുനെൽവേലി (220 കി.മീ): 37.14 കോടി രൂപയും തിരുനെൽവേലി – തിരുവനന്തപുരം (142 കി.മീ): 29.42 കോടി രൂപയും ഇതിനായി മാറ്റി വെച്ചിട്ടുണ്ട്.
കേരളത്തിലും മാറ്റങ്ങൾ
തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള 106 കിലോമീറ്റർ പാതയിലെ സിഗ്നൽ സംവിധാനവും നവീകരിക്കും. ഇതിനായി 38.70 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. ട്രാക്കുകളിലെ വളവുകൾ നികത്തിയും ആധുനിക സിഗ്നലിങ് ഏർപ്പെടുത്തിയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രധാന റൂട്ടുകളിൽ വേഗത വർദ്ധിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
നിലവിൽ ചെന്നൈ – ആർക്കോണം, ഗുഡൂർ റൂട്ടുകളിൽ 130 കിലോമീറ്റർ വേഗതയുണ്ട്. ചെന്നൈ – ബെംഗളൂരു റൂട്ടിലെ ആർക്കോണം – ജോളാർപ്പേട്ട വരെയുള്ള നവീകരണ ജോലികൾ അവസാന ഘട്ടത്തിലാണ്. സുരക്ഷ മുൻനിർത്തി ട്രാക്കുകൾക്ക് ഇരുവശവും കോൺക്രീറ്റ് വേലി നിർമ്മിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു.