Alimony Case: യുവതിക്ക് ജീവനാംശമായി വേണ്ടത് 12 കോടിയും ഫ്ലാറ്റും ബിഎംഡബ്ല്യുവും; സ്വന്തമായി സമ്പാദിക്കൂവെന്ന് സുപ്രീം കോടതി
Woman demands huge amount of alimony: ഒന്നര വര്‍ഷത്തെ വിവാഹബന്ധത്തിന് ശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്. മുംബൈയില്‍ വീടും 12 കോടി രൂപയും ബിഎംഡബ്ല്യുവുമാണ് ജീവനാംശമായി യുവതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയാണ് കേസ് പരിഗണിച്ചത്
ന്യൂഡല്‍ഹി: മുന്‍ ഭർത്താവിൽ നിന്ന് ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ഫ്ലാറ്റും ആവശ്യപ്പെട്ട യുവതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള സ്ത്രീകൾ ഭർത്താവിന്റെ പണത്തെ ആശ്രയിക്കുന്നതിനുപകരം സ്വയം സമ്പാദിക്കണമെന്ന് കോടതി നിരീക്ഷിച്ചു. ഒന്നര വര്‍ഷത്തെ വിവാഹബന്ധത്തിന് ശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്. മുംബൈയില്‍ വീടും 12 കോടി രൂപയും ബിഎംഡബ്ല്യുവുമാണ് ജീവനാംശമായി യുവതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയാണ് കേസ് പരിഗണിച്ചത്. നിങ്ങള്‍ വിദ്യാസമ്പന്നയാണെന്നും, സ്വയം സമ്പാദിക്കുകയാണ് വേണ്ടതെന്നും പരാതിക്കാരിയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
“നിങ്ങളുടെ വിവാഹം 18 മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഇപ്പോൾ നിങ്ങൾക്ക് ബിഎംഡബ്ല്യുവും പ്രതിമാസം ഒരു കോടി രൂപയും വേണോ? നിങ്ങൾ വിദ്യാഭ്യാസമുണ്ടെങ്കില്‍ യാചിക്കരുത്. നിങ്ങൾ സ്വയം സമ്പാദിക്കണം”- അദ്ദേഹം പറഞ്ഞു. എംബിഎക്കാരിയായ യുവതി ഐടി വിദഗ്ധ കൂടിയാണ്. യുവതിയുടെ യോഗ്യത പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
ഭർത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് ‘സ്കീസോഫ്രീനിയ’ ഉണ്ടെന്ന് ആരോപിച്ച് അയാള്‍ വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നെന്നും യുവതി കോടതിയില്‍ ആരോപിച്ചു. ഇത്രയും വന്‍തുക ജീവനാംശമായി ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് യുവാവിനായി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാൻ കോടതിയില്‍ വാദിച്ചു.
മുംബൈയിലെ ഒരു ഫ്ലാറ്റിൽ രണ്ട് പാർക്കിംഗ് സ്ഥലങ്ങൾ ഉള്ള ഒരു വീട്ടിലാണ് യുവതി ഇപ്പോൾ താമസിക്കുന്നതെന്നും അതിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും മാധവി ദിവാൻ കോടതിയില്‍ പറഞ്ഞു. യുവതി ജോലി ചെയ്യണമെന്നും, ഇതുപോലെ എല്ലാം ആവശ്യപ്പെടരുതെന്നും അഭിഭാഷക വാദിച്ചു. ഇരുകക്ഷികളോടും പൂര്‍ണമായ ഫിനാന്‍ഷ്യല്‍ ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഭർത്താവിന്റെ പിതാവിന്റെ സ്വത്തിൽ യുവതിക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
Read Also: Supreme Court: പ്രധാനമന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ഭർത്താവിന്റെ പ്രവൃത്തികൾ കാരണം തന്റെ ജോലി നഷ്ടപ്പെടുകയും അയാൾ വ്യാജ കേസുകള്‍ നല്‍കിയെന്നും യുവതി ആരോപിച്ചു. ഒന്നുകിൽ ഫ്ലാറ്റ് സ്വീകരിക്കുക അല്ലെങ്കിൽ 4 കോടി രൂപ സ്വീകരിച്ച് പൂനെ, ഹൈദരാബാദ്, ബെംഗളൂരു പോലുള്ള ഐടി ഹബ്ബുകളിൽ ജോലി തേടുക എന്നീ ഓപ്ഷനുകള്‍ കോടതി മുന്നോട്ടുവച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ഉത്തരവ് മാറ്റിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.