അമ്മയ്ക്ക് ചീത്തവിളിക്കുന്നത് നിയമപരമായി അശ്ലീലമല്ല, പക്ഷേ ആക്രമിച്ചാൽ… ; സുപ്രീം കോടതി
Supreme Court Remarks About Obscene: ഇത്തരം മോശം പദപ്രയോഗങ്ങൾ അശ്ലീല വാക്കുകളുടെ പരിധിയിൽ ഉൾപ്പെടുത്തി ശിക്ഷിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. കേസിൽ പ്രതിയായ വ്യക്തി സമർപ്പിച്ച അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. തർക്കത്തിനിടയിൽ ദേഷ്യം കാരണം പരസ്പരം ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതും നിയമപരമായ അശ്ലീലതയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി.

Supreme Court
ന്യൂഡൽഹി: ഭൂമി തർക്കത്തിനിടെ അപകീർത്തികരവും മോശവുമായ വാക്കുകൾ ഉപയോഗിച്ച കേസിൽ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. ഒരു ഭൂമി തർക്കത്തിനിടെ മണി എന്ന വ്യക്തി എതിരാളികൾക്കെതിരെ അങ്ങേയറ്റം അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനാണ് നേരത്തെ നിയമനടപടി നേരിട്ടത്. എന്നാൽ ഇത്തരം മോശം പദപ്രയോഗങ്ങൾ അശ്ലീല വാക്കുകളുടെ പരിധിയിൽ ഉൾപ്പെടുത്തി ശിക്ഷിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. കേസിൽ പ്രതിയായ വ്യക്തി സമർപ്പിച്ച അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
തർക്കത്തിനിടയിൽ ദേഷ്യം കാരണം പരസ്പരം ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതും നിയമപരമായ അശ്ലീലതയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയുടെ ശിക്ഷയിൽ ഭാഗികമായ ഇളവ് അനുവദിച്ചത്. ഒരു പ്രയോഗം നിയമപരമായി അശ്ലീലമാകണമെങ്കിൽ അത് ആർക്കെങ്കിലും മോശമായ തരത്തിലുള്ള വികാരമോ ലൈംഗികമായ ഉത്തേജനമോ ഉണ്ടാക്കുന്നതായിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. അതിനാൽ ഇയാൾക്കെതിരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയെന്ന വകുപ്പ് പ്രകാരമുള്ള ശിക്ഷ കോടതി റദ്ദാക്കി.
ALSO READ: മാറിടത്തിൽ അമർത്തുന്നത് പീഡനശ്രമമല്ലെന്ന വിധിയിൽ തിരിച്ചടി; കർശന മാർഗരേഖയുമായി സുപ്രീം കോടതി
തമിഴ്‌നാട്ടിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഇടപെടൽ. 2017 ഓഗസ്റ്റിൽ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ നടന്ന കാർഷിക ഭൂമി തർക്കത്തിൽ നിന്നാണ് ഈ കേസിന്റെ തുടക്കം. പ്രോസിക്യൂഷൻ രേഖകൾ പ്രകാരം, ഭൂമി പ്രശ്‌നത്തെച്ചൊല്ലി പ്രതിയായ മണിയും പരാതിക്കാരന്റെ സഹോദരീഭർത്താവും തമ്മിലാണ് ആദ്യം തർക്കമുണ്ടായത്. രണ്ട് ദിവസത്തിന് ശേഷം ഇതേ തർക്കത്തിന്റെ പേരിൽ മണി പരാതിക്കാരന്റെ അനന്തരവനുമായി വീണ്ടും സംഘർഷത്തിലേർപ്പെട്ടു.
ഈ സമയം പ്രശ്നം പരിഹരിക്കാൻ പരാതിക്കാരൻ ഇടപെട്ടപ്പോഴാണ് സംഘർഷം രൂക്ഷമായത്. മണി ഇയാൾക്കെതിരെ അസഭ്യവർഷവും ജാതി അധിക്ഷേപവും നടത്തുകയും, തുടർന്ന് വീട്ടിൽ നിന്ന് കത്തി പോലുള്ള മൂർച്ചയുള്ള ആയുധം കൊണ്ടുവന്ന് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരാതിക്കാരന്റെ നെറ്റിയിലും തള്ളവിരലിലും പരിക്കേറ്റിരുന്നു. പിന്നീട് നടത്തിയ സിടി സ്കാനിലാണ് ഇയാളുടെ മൂക്കിന്റെ അസ്ഥിക്ക് ഗുരുതരമായ ഒടിവുണ്ടായതായി സ്ഥിരീകരിച്ചത്.
അസഭ്യം പറഞ്ഞെന്ന വകുപ്പ് പ്രകാരമുള്ള ശിക്ഷ കോടതി റദ്ദാക്കിയെങ്കിലും, ആയുധം ഉപയോഗിച്ച് പരാതിക്കാരനെ ശാരീരികമായി ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ചതിന് മണിക്കുള്ള ശിക്ഷ കോടതി ശരിവച്ചു. പ്രതിയുടെ മുൻകാല ചരിത്രവും സാഹചര്യങ്ങളും പരിഗണിച്ച് അദ്ദേഹത്തിന്റെ ജയിൽ ശിക്ഷ കോടതി പിരിയുന്നതുവരെ ആയി കോടതി കുറച്ചു. ഒപ്പം 50,000 രൂപ പിഴയും ചുമത്തി. ഈ തുക ആക്രമണത്തിന് ഇരയായ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (b) (അശ്ലീലം), 326 (ഗുരുതരമായ മുറിവേൽപ്പിക്കൽ), 506 (ii) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് വിചാരണ കോടതി മണിയെ ശിക്ഷിച്ചത്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്താണ് മദ്രാസ് ഹൈക്കോടതി മണിയെ കുറ്റവിമുക്തനാക്കിയത്. എന്നാൽ എസ്‌സി/എസ്ടി ആക്ട് കുറ്റങ്ങളിൽ നിന്ന് മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ഐപിസിയിലെ ശിക്ഷ നിലനിർത്തുകയായിരുന്നു.