Nallakannu Passes Away: തമിഴ്നാട്ടിലെ സിപിഐയുടെ കരുത്തനായ നേതാവ് ആർ നല്ലക്കണ്ണ് അന്തരിച്ചു
CPI Veteran Nallakannu Nallakannu Passes Away: ആരോഗ്യനില വഷളായതിനെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം.

R Nallakannu Passes Away
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ധാർമ്മികതയുടെ പ്രതീകവും സ്വാതന്ത്ര്യസമര സേനാനിയുമായ സിപിഐയുടെ സമുന്നത നേതാവ് ആർ നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം. ഈ മാസം ഒന്നാം തീയതി മുതൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
ആരോഗ്യനില വഷളായതിനെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. രക്താതിമർദ്ദം, വൃക്കസംബന്ധമായ അസുഖങ്ങൾ, ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങി നിരവധി അസുഖങ്ങൾ നേതാവിനെ അലട്ടിയിരുന്നതായാണ് വിവരം.
ALSO READ: മോദി ഇസ്രായേലിലേക്ക്, നെതന്യാഹുവുമായി കൂടിക്കാഴ്ച; സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും
കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. 13 വർഷം സിപിഐയുടെ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു നല്ലകണ്ണ്. കർഷകത്തൊഴിലാളികളുടെ ഉന്നമനത്തിനായും പരിസ്ഥിതി സംരക്ഷണത്തിനായും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എന്നും പാർട്ടിയുടെ ചരിത്രമായി തുടരും. നല്ലകണ്ണിൻ്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
ആരാണ് ആർ നല്ലകണ്ണ്?
തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഠത്തിൽ നിന്ന് ആരംഭിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ധാർമ്മിക നെടുംതൂണായി മാറിയ വിപ്ലവകരമായ ജീവിതം നയിച്ച വ്യക്തിയാണ് സഖാവ് ആർ നല്ലകണ്ണ്. 101-ാം വയസ്സിൽ അദ്ദേഹം വിടവാങ്ങുമ്പോൾ മായുന്നത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും ലളിതവും കരുത്തുറ്റതുമായ നേതാവിനെയാണ്. 15-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ രംഗത്തിറങ്ങിയ അദ്ദേഹം, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത വ്യക്തിയാണ്.
തമിഴ്നാട്ടിൽ കർഷകപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നും സാധാരണക്കാരൻ്റെ അവകാശങ്ങൾക്കായി ജയിലറകളെപ്പോലും ഭയക്കാതെ പോരാടിയ അദ്ദേഹം തൻ്റെ വ്യക്തിജീവിതെ പോലും പാർട്ടിക്കായി മാറ്റിവച്ചു. ജാതി വിവേചനങ്ങൾക്കും കലാപങ്ങൾക്കുമെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ജനമനസ്സുകളിൽ ഇനിയും തുടരും.