Udhayanidhi Stalin: ‘പ്രസവം വൈകേണ്ട, എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കൂ’; നവദമ്പതികളോട് ഉദയനിധി സ്റ്റാലിൻ
Udhayanidhi Stalin Amid Delimitation Row: വിവാഹിതരാകാൻ പോകുന്ന നവദമ്പതിമാര്‍ എത്രയും പെട്ടെന്ന് കുട്ടികൾക്ക് ജന്മം നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും എന്നാൽ ഒരുപാട് കുട്ടികൾ വേണ്ടെന്നും ഉദയനിധി പറഞ്ഞു.

ചെന്നൈ: എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ചെന്നൈയിൽ നടന്ന സമൂഹ വിവാഹത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹിതരാകാൻ പോകുന്ന നവദമ്പതിമാര്‍ എത്രയും പെട്ടെന്ന് കുട്ടികൾക്ക് ജന്മം നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും എന്നാൽ ഒരുപാട് കുട്ടികൾ വേണ്ടെന്നും ഉദയനിധി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയും സമാന പരാമർശം നടത്തിയത്.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലപുനര്‍നിര്‍ണയം നടപ്പാക്കുമ്പോൾ സംസ്ഥാനത്ത് ലോക്സഭാ സീറ്റുകൾ കുറഞ്ഞേക്കാമെന്ന ആശങ്കയ്ക്കിടെയാണ് ഉദയനിധിയുടെ പരാമർശം.ജനിക്കുന്ന കുട്ടികൾക്ക് തമിഴ് പേരു നൽകണം. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനമാണു നമ്മുടേതെന്നും അതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നു ഉദയനിധി പറയുന്നു. മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ തമിഴ്നാട്ടിൽ 8 സീറ്റ് വരെ നഷ്ടമാകും. എന്നാൽ ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു നൂറോളം സീറ്റുകൾ ലഭിക്കുമെന്നും ഉദയനിധി പറഞ്ഞു.
Also Read:വേഗം കുട്ടികളുണ്ടാവണം; കുടുംബാസൂത്രണം പെട്ടെന്നാക്കാം- എംകെ സ്റ്റാലിൻ
നാഗപട്ടണത്തു ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്തി സ്റ്റാലിനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മുൻപ് സമയമെടുത്തു കുടുംബാസൂത്രണം നടത്താനാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന മണ്ഡല പുനർനിർണയ നയങ്ങൾ കാരണം ഇത് മാറ്റി പറയേണ്ടിവരുന്നു. ജനസംഖ്യാനിയന്ത്രണം വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥയായതെന്നും എന്നാൽ ഇനി കുട്ടികൾ ഉണ്ടാകാൻ വൈകേണ്ട എന്നും സ്റ്റാലിൻ പറഞ്ഞു.
അതേസമയം 2029 -ലെ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ് മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇതോടെ മറ്റ് ഉത്തരന്ത്യേൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു പാർലമെന്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയിരുന്നു.