Chennai Metro: മെട്രോ യാത്രക്കാർക്ക് ഇനി ‘വാതിൽക്കൽ ബസ്’; പുതിയ ഫീഡർ ബസുകൾക്ക് അനുമതി
Feeder Buses for Chennai Metro: 11 മെട്രോ സ്റ്റേഷനുകളിലേക്ക് 220 ഫീഡർ ബസുകൾ സർവീസ് നടത്താനാണ് സർക്കാർ അംഗീകാരം നൽകിയത്. എല്ലാ മെട്രോ, സബർബൻ, എംആർടിഎസ് സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ചെന്നൈ: മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത. മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രാക്ലേശം പരിഹരിക്കാൻ ‘മെട്രോ അറ്റ് ദി ഡോർസ്റ്റെപ്പ്’ പദ്ധതിയുമായി തമിഴ്നാട് സർക്കാർ. ചെന്നൈ മെട്രോയിൽ പ്രതിദിനം ഏകദേശം 3-3.2 ലക്ഷം യാത്രക്കാർ യാത്ര ചെയ്യുന്നതിനാൽ, ഘട്ടം-1 സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി (എഫ്‌എൽഎംസി) സേവനങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം നൽകി.
തിരഞ്ഞെടുത്ത 11 മെട്രോ സ്റ്റേഷനുകളിലേക്ക് 220 ഫീഡർ ബസുകൾ സർവീസ് നടത്താനാണ് സർക്കാർ അംഗീകാരം നൽകിയത്. അതേസമയം, എല്ലാ മെട്രോ, സബർബൻ, എംആർടിഎസ് സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്നും സിഎംആർഎൽ, സബർബൻ സ്റ്റേഷനുകളിൽ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
മെട്രോ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാരുടെ വീടുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തുന്നതിനാണ് ഈ ഫീഡർ സർവീസുകൾ പ്രാധാന്യം നൽകുന്നത്. ആകെ 220 വാഹനങ്ങളാണ് സർവീസിനായി ഇറക്കുന്നത്. ഇതിൽ 19 പേർക്ക് ഇരിക്കാവുന്ന 70 മിനി ബസുകളും, 12 പേർക്ക് യാത്ര ചെയ്യാവുന്ന 150 മൈക്രോ ബസുകളോ വാനുകളോ ഉൾപ്പെടുന്നു.
നിലവിൽ ചില സ്റ്റേഷനുകളിൽ 20 മിനിറ്റ് ഇടവേളയിലാണ് ഫീഡർ സർവീസുകൾ നടക്കുന്നത്. എന്നാൽ പുതിയ ബസുകൾ വരുന്നതോടെ ഓരോ അഞ്ച് മിനിറ്റിലും സർവീസ് ലഭ്യമാകും. തിരുമംഗലം, വടപളനി, കോയമ്പേട്, ഗിണ്ടി, ആലന്തൂർ, മീനമ്പാക്കം, ഒടിഎ നങ്കനല്ലൂർ, സെന്റ് തോമസ് മൗണ്ട്, വാഷർമാൻപേട്ട്, വിംകോ നഗർ, ചെന്നൈ എയർപോർട്ട് എന്നീ 11 പ്രധാന സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ സർവീസ് ആരംഭിക്കുക.
മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (MTC) ആണ് ബസുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ചെന്നൈ വൺ (Chennai One) ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ബസുകളുടെ സമയം അറിയാനും യാത്രക്കാർക്ക് സാധിക്കുന്നതാണ്.