Nattakudi In Tamil Nadu: അനാഥമാണീ ഗ്രാമം..! ജീവിച്ചിരിക്കുന്നത് ഒരാൾ മാത്രം; നാട്ടക്കുടിയിൽ സംഭവിക്കുന്നത് എന്ത്?
Nattakudi Village Issue: ഒരു കാലത്ത് 50 ലധികം കുടുംബങ്ങൾ സന്തോഷത്തോടെ താമസിച്ചിരുന്ന സ്ഥലമാണിത്. ഗ്രാമത്തിലെ പെൺകുട്ടികളെയും ആൺകുട്ടികളെയും വിവാഹം ചെയ്യാൻ പോലും മറ്റ് ഗ്രാമത്തിലുള്ളവർ തയ്യാറാവാതെയായി. ഇതോടെ പാലായനം മാത്രമായി ഗ്രാമവാസികളുടെ മുന്നിലുള്ള ഏക മാർഗം.
ജനിച്ചു വളർന്ന നാട് ഒഴിഞ്ഞുപോകാൻ നിർബന്ധിതരാകുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് താങ്ങാനാവുന്നതിലും അപ്പുറമാണ്. മണ്ണിനോടും നാടിനോടുമുള്ള ഒരു മനുഷ്യൻ്റെ അടുപ്പ് പലപ്പോഴും പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധം തീവ്രമാണ്. അത്തരത്തിൽ സ്വന്തം മണ്ണ് വിട്ട് പോകേണ്ടി വന്നവരാണ് നാട്ടക്കുടിയിലെ ജനങ്ങൾ. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് നാട്ടക്കുടി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇന്നീ ഗ്രാം തീർത്തും അനാഥമാണ്. ജീവിച്ചിരിക്കുന്നത് വൃദ്ധനായ ഒരാൾ മാത്രം.
സ്വന്തം മണ്ണിൽ നിന്നും അവരെ പിഴുതുമാറ്റിയത് വരൾച്ചയും ക്ഷാമവുമാണ്. കൂടാതെ അവിടെയുള്ളവരെ അലട്ടുന്ന അവരുടെ മനസിൽ ഉരുണ്ടു കൂടിയ ഭയം കൂടിയാണ്. ഒരു കാലത്ത് 50 ലധികം കുടുംബങ്ങൾ സന്തോഷത്തോടെ താമസിച്ചിരുന്ന സ്ഥലമാണിത്. എന്നാൽ തുടർച്ചയായി നടന്ന രണ്ട് കൊലപാതകങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഗ്രാമത്തെ ഇന്ന് അനാഥമാക്കിയിരിക്കുന്നു. പ്രതീക്ഷിക്കാതെ സംഭവിച്ച രണ്ട് കൊലപാതകങ്ങൾ നാടിനെയാകെ ഉലച്ചു. ഇത് കൂടുതൽ ആളുകളെ പാലയനം ചെയ്യാൻ പ്രേരിപ്പിച്ച പ്രധാന കാരണമാണ്.
എന്നാൽ ഇന്നല്ലെങ്കിൽ നാളെ നാട് പഴയപടിയാകുമെന്ന് പ്രതീക്ഷിച്ച് ഒരു ജീവൻ ആ ഗ്രാമത്തിൽ ഇപ്പോഴുമുണ്ട്. തൻ്റെ പൂർവിക ഭൂമിയിൽ ഉറച്ചുനിൽക്കുന്ന വൃദ്ധനായ തങ്കരാജൻ എന്ന വ്യക്തി മാത്രമാണ് നാട്ടകുടിയിൽ ഇപ്പോഴുള്ളത്. സ്വന്തക്കാരെന്ന് പറയാൻ അദ്ദേഹത്തിന് ആരുമില്ലതാനും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കുടിവെള്ള ക്ഷാമവും ഗ്രാമത്തിലെ ജനങ്ങളെ ഒരുപോലെ അലട്ടി. അതിൻ്റെയൊപ്പം അജ്ഞാതരായ വ്യക്തികൾ നടത്തിയ കൊലപാതകവും നാടിനെ ഒന്നടങ്കം നടുക്കി.
ഗ്രാമത്തിലെ പെൺകുട്ടികളെയും ആൺകുട്ടികളെയും വിവാഹം ചെയ്യാൻ പോലും മറ്റ് ഗ്രാമത്തിലുള്ളവർ തയ്യാറാവാതെയായി. ഇതോടെ പാലായനം മാത്രമായി ഗ്രാമവാസികളുടെ മുന്നിലുള്ള ഏക മാർഗം. അങ്ങനെ ചിലർ, ശിവഗംഗ, ട്രിച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറി. നാടിനെയും ജനങ്ങളെയും സംരക്ഷിക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് തങ്കരാജൻ ആവശ്യപ്പെടുന്നത്. ഈ നാട് പഴയപോലെ ആകണമെങ്കിൽ അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.