Assembly elections 2026: ഉയര്‍ന്ന പോളിങ് ആരെ തുണയ്ക്കും? തമിഴ്‌നാട്ടിലും ബംഗാളിലും മുന്നണികള്‍ മുള്‍മുനയില്‍; വോട്ടര്‍മാരെ അഭിനന്ദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
West Bengal First Phase and Tamil Nadu Elections 2026: തമിഴ്‌നാട്ടില്‍ 85.13 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കില്‍ നേരിയ മാറ്റം വരാം. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പോളിങ് ശതമാനം 80 കടക്കുന്നത്. പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ ഏകദേശം 92.59 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
ചെന്നൈ/കൊല്‍ക്കത്ത: തമിഴ്‌നാട്ടിലും, പശ്ചിമ ബംഗാളിലും രേഖപ്പെടുത്തിയത് ഉയര്‍ന്ന പോളിങ് ശതമാനം. ബംഗാളിലെ ആദ്യ ഘട്ട വോട്ടെടുപ്പ് മാത്രമാണ് അവസാനിച്ചത്. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 85.13 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കില്‍ നേരിയ മാറ്റം വരാം. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പോളിങ് ശതമാനം 80 കടക്കുന്നത്.
ഇതിനുമുമ്പ്, തമിഴ്‌നാട്ടിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2011 ലെ തെരഞ്ഞെടുപ്പിലായിരുന്നു, 78.3 ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഏതാണ്ട് 11 ശതമാനം വര്‍ധനവാണ് തമിഴ്‌നാട്ടില്‍ ഇത്തവണ രേഖപ്പെടുത്തിയത്. 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികം പോള്‍ ചെയ്തു. വോട്ടര്‍മാരില്‍ കൂടുതലും സ്ത്രീകളായിരുന്നു.
വിജയ് എഫക്ട്?
വോട്ടിങ് ശതമാനം ഉയര്‍ന്നതിന്റെ കാരണം എന്താണെന്നത് മുന്നണികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. വിജയ് ഇഫക്ടാണെന്നാണ് ടിവികെ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ വിജയ് ഇഫക്ട് ഇല്ലെന്നും, അധികാരം നിലനിര്‍ത്തുമെന്നും ഡിഎംകെ വിശ്വസിക്കുന്നു.
Also Read: Fuel Price Hike: തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കൂടുമോ? പ്രതികരിച്ച് കേന്ദ്രം
സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചെന്നും, ഉയര്‍ന്ന പോളിങ് ശതമാനം തങ്ങളെ തുണയ്ക്കുമെന്നുമാണ് എഐഎഡിഎംകെയുടെ വാദം. സംസ്ഥാനത്ത് പോളിങിനിടെ കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. പല പോളിങ് ബൂത്തുകളിലും നീണ്ട നിരയായിരുന്നു.
കരൂർ (92.48%) സേലം (90.42%), ധർമ്മപുരി (90.02%), ഈറോഡ് (89.97%), നാമക്കൽ (89.63%) തുടങ്ങിയ മണ്ഡലങ്ങളിലാണ് തമിഴ്‌നാട്ടില്‍ ഉയര്‍ന്ന ശതമാനം രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ 85.76 ശതമാനം സ്ത്രീകളും, 83.57 ശതമാനം പുരുഷന്മാരും വോട്ടു ചെയ്തു.
ഒന്നാം ഘട്ടത്തില്‍ കുതിപ്പ്
പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ ഏകദേശം 92.59 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ ലഭ്യമായിട്ടില്ല. 152 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏപ്രില്‍ 29-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2021-ല്‍ 82.64 ശതമാനമായിരുന്നു ബംഗാളിലെ പോളിങ്.
ഇതിനുമുമ്പ്, പശ്ചിമ ബംഗാളിൽ 2011 ലെ തെരഞ്ഞെടുപ്പിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്, 84.7 ശതമാനം. വൈകുന്നേരം 7 മണി വരെയുള്ള കണക്കുകള്‍ പ്രകാരം സൗത്ത് ദിനാജ്പൂരിലും (95.36%) കൂച്ച് ബെഹാറിലും (95.5%) ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമ ബംഗാളില്‍ 92.69 ശതമാനം സ്ത്രീകളും, 90.92 ശതമാനം പുരുഷന്മാരും വോട്ടു ചെയ്തു.
ഉയര്‍ന്ന പോളിങ് ശതമാനം തങ്ങളെ തുണയ്ക്കുമെന്നാണ് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പക്ഷം. മെയ് നാല് തൃണമൂല്‍ സര്‍ക്കാരിന്റെ എക്‌സ്പയറി ഡേറ്റാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. ബംഗാളില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 41 പേരെ അറസ്റ്റു ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വീറ്റ്
Thank you, voters, for your enthusiastic participation in the Tamil Nadu Assembly Elections 2026. 🌟✨#Elections2026 #TamilNaduAssemblyElections2026 #ECI #ThankYouVoters pic.twitter.com/Mguh24i0tB
— Election Commission of India (@ECISVEEP) April 23, 2026
അഭിനന്ദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു. സ്വാതന്ത്ര്യാനന്തര കാലയളവിലെ തമിഴ്‌നാട്ടിലെയും ബംഗാളിലെയും ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം. ഓരോ വോട്ടര്‍മാരെയും സല്യൂട്ട് ചെയ്യുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. പശ്ചിമ ബംഗാളില്‍ 92.69 ശതമാനം സ്ത്രീകളും, 90.92 ശതമാനം പുരുഷന്മാരും വോട്ടു ചെയ്തു.