TVK Rally Stampede: കണ്ണീർകടലായി കരൂർ: മൃതദേഹങ്ങള്‍ വിട്ടുകൊടുത്തു തുടങ്ങി; മരിച്ചവരിൽ ഒന്നര വയസുള്ള കുഞ്ഞും
Karur TVK Rally Stampede: ഒരു സ്ത്രിയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളത്. ഇതിൽ പതിനാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി.
ചെന്നൈ: കരൂരിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞു. ഒരു സ്ത്രിയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളത്. ഇതിൽ പതിനാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരിൽ ഒൻപത് കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു.
111 പേർ ചികിത്സയിലുണ്ട്. ഇതിൽ 51 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളതെന്നും കരൂര്‍ ആശുപത്രി ഡീൻ മാധ്യമങ്ങളോട് പറഞ്ഞു. കരൂര്‍, നാമക്കൽ, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‍മോര്‍ട്ടം നടപടകള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ വേഗത്തിൽ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
51പേർ സർക്കാർ ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലുമാണെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി പി.ശെന്തിൽ കുമാർ പറഞ്ഞു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മറ്റുള്ളവർക്ക് പ്രശ്നങ്ങളില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
Also Read:സങ്കടകടലായി തമിഴകം; മരണം 39 ആയി; പുലർച്ചെ കരൂരിലെ ആശുപത്രി സന്ദർശിച്ച് എം.കെ.സ്റ്റാലിന്‍
മരിച്ചവരിൽ ഒന്നര വയസുള്ള കുഞ്ഞും
മരിച്ചവരിൽ 28 പേർ കരൂർ സ്വദേശികളാണ്. ഇതിൽ ഒന്നര വയസുള്ള കുഞ്ഞും ഉൾപ്പെടുന്നു. ദുര്‍വേഷ് എന്ന കുട്ടിയാണ് മരിച്ചത്. നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ് കരൂര്‍ ആശുപത്രിക്ക് മുന്നിൽ നിന്ന് കാണുന്നത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ നെഞ്ചുപൊട്ടികരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനാകാതെയാണ് കൂടെയുള്ളവർ.
അതേസമയം ഇന്ന് പുലര്‍ച്ചെ 3.30ഓടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശുപത്രി സന്ദർശിച്ചു. ഇവിടെയെത്തിയ അദ്ദേഹം മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. ആശുപത്രിയിൽ അവലോകന യോഗവും നടന്നു. കരൂരിൽ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് നടക്കാൻ പാടില്ലാത്തതുമാണ് നടന്നതെന്നും സ്റ്റാലിൻ പറഞ്ഞു.