Farrukhabad Coaching Centre Blast: ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Farrukhabad Coaching Centre Explosion: വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങൾ പോലും കെട്ടിടത്തിനുള്ളിൽ ചിതറിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത് കോച്ചിംഗ് സെന്ററിലുണ്ടായിരുന്ന ഒരു അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോച്ചിംഗ് സെൻ്ററിൻ്റെ കെട്ടിടം പൂർണമായും തകർന്നു.

Coaching Centre Blast
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിലുണ്ടായ സ്ഫോടനത്തിൽ (Farrukhabad Coaching Centre Blast) രണ്ട് മരണം. ഫറൂഖാബാദ് ജില്ലയിലെ സതാൻപൂർ മണ്ഡിക്കടുത്തുള്ള ഒരു കോച്ചിംഗ് സെന്ററിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിക്കുകയും, പത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. രാവിലെ 11 മണിയോടെയാണ് സ്ഫോടനം നടന്നത്.
കോച്ചിംഗ് സെൻ്ററിൻ്റെ കെട്ടിടം പൂർണമായും തകർന്നു. സ്ഫോടനത്തിൻ്റെ ആഘാതം ഒരു കിലോമീറ്റർ അകലെയുള്ള വീടുകളിൽ പോലും അനുഭവപ്പെട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾ ഏകദേശം 50 മീറ്റർ ദൂരത്തിലധികം തെറിച്ചുവീണതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങൾ പോലും കെട്ടിടത്തിനുള്ളിൽ ചിതറിത്തെറിച്ച നിലയിലാണ് കണ്ടെത്തിയതെന്നാണ് വിവരം. സംഭവം നടന്ന ഉടൻ തന്നെ പോലീസും അഗ്നിരക്ഷാസേന യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവം നടക്കുന്ന സമയത്ത് കോച്ചിംഗ് സെന്ററിലുണ്ടായിരുന്ന ഒരു അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോറൻസിക് വിദഗ്ധരടക്കമെത്തി സ്ഥലത്ത് പരിശോധന നടത്തും. അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.