Uttarakhand Cloudburst: മേഘവിസ്‌ഫോടനം, കനത്ത മഴയും പ്രളയവും; ഉത്തരാഖണ്ഡിൽ രണ്ട് പേരെ കാണ്മാനില്ല
Uttarakhand Cloudburst Latest Update: രണ്ടുപേരെ കാണാതായതായാണ് റിപ്പോർട്ട്. സാഹസ്‌ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഓഗസ്റ്റ് അഞ്ചിന് ഉത്തരകാശിയിലെ ധരാലി പ്രദേശത്തുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ നിന്ന് കരകയറും മുമ്പാണ് അടുത്തത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Uttarakhand Cloudburst
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വീണ്ടും മേഘവിസ്‌ഫോടനം. കഴിഞ്ഞ മണിക്കൂറിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് മേഘവിസ്‌ഫോടനം ഉണ്ടായിരിക്കുന്നത്. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾക്കും റോഡുകൾക്കും അടക്കം നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയതായാണ് വിവരം.
രണ്ടുപേരെ കാണാതായതായാണ് റിപ്പോർട്ട്. സാഹസ്‌ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഐടി പാർക്ക് പ്രദേശത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. പല റോഡുകളിലും ഗതാഗതം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്.
ചരിത്രപ്രസിദ്ധമായ ടപ്‌കേശ്വർ മഹാദേവ് ക്ഷേത്രത്തിൽ വെള്ളം കയറിയി. ക്ഷേത്രത്തിന്റെ പരിസരം പൂർണമായി വെള്ളത്തിനടിയിലായി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ആളുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
വരും മണിക്കൂറിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡെറാഡൂൺ, ചമ്പാവത്, ബാഗേശ്വർ, നൈനിറ്റാൾ എന്നീ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴയിൽ ഡെറാഡൂൺ-ഹരിദ്വാർ ദേശീയ പാതയിലെ ഫൺ വാലി, ഉത്തരാഖണ്ഡ് ഡെന്റൽ കോളേജ് എന്നിവയ്ക്ക് സമീപമുള്ള പാലത്തിനും കേടുപാടുകൾ സംഭവിച്ചു. ഋഷികേശിലെ ചന്ദ്രഭാഗ നദിയിൽ അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്. നിരവധി വാഹനങ്ങൾ ഇപ്പോഴും വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
ഓഗസ്റ്റ് അഞ്ചിന് ഉത്തരകാശിയിലെ ധരാലി പ്രദേശത്തുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ നിന്ന് കരകയറും മുമ്പാണ് അടുത്തത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.