Uttarakhand cloudburst: ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം: മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം, 60 പേരെ കാണാതായി
Uttarkashi Cloudburst Triggers Flash Floods; ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു.

Uttarkashi Flood
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ശക്തമായ മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. ധരാലി ഗ്രാമത്തെ പൂർണ്ണമായും ഒഴുക്കി കളഞ്ഞ പ്രളയത്തിൽ നാലുപേർ മരിക്കുകയും 60 അധികം പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ഘീർ ഗംഗ നദി കരകവിഞ്ഞൊഴുകിയതാണ് നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ചത്. നദിക്ക് സമീപം ഉണ്ടായിരുന്ന നിരവധി വീടുകളും കെട്ടിടങ്ങളും ഹോട്ടലുകളും പ്രളയത്തിൽ ഒലിച്ചു പോയി. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെങ്കിലും പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നദിക്കരയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം
ഉത്തരാഖണ്ഡ് ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിലെ 13 ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ യമുനാ നദികൾ കരകവിഞ്ഞൊഴുകി. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയെ തുടർന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 184 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മണ്ണിടിച്ചില്ല വെള്ളക്കെട്ടിലും പെട്ട് 266 റോഡുകൾ നശിച്ചിരിക്കുന്നു.
ഈ പാതകളിലൂടെയുള്ള ഗതാഗതം ഇപ്പോൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഏകദേശം 1700 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംസ്ഥാനത്തുണ്ടായതായാണ് കണക്കുകൾ. അടുത്ത അഞ്ചുദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.