Cockroach Janata Party: 3 ദിവസം 1 ലക്ഷം അംഗങ്ങൾ; യുവാക്കൾക്കിടയിൽ തരംഗമായി ‘കോക്രോച്ച് ജനത പാർട്ടി’
Cockroach Janata Party, Eligibility and Manifesto: സോഷ്യൽ മീഡിയ പ്ലാന്റ്ഫോമുകളിൽ ഇതിനോടകം തന്നെ പാർട്ടിയുടെ മാനിഫെസ്റ്റോയും മെമ്പർഷിപ്പ് ക്യാമ്പയിനുകളിലും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും ഇതിനോടകം തന്നെ പാർട്ടിയിൽ ചേർന്നിട്ടുണ്ട്. എന്താണ് 'കോക്രോച്ച് ജനത പാർട്ടി', ആരാണ് ഇതിന് പിന്നിൽ, ലക്ഷ്യമെന്ത്?
ചുരുക്കം ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ യുവാക്കൾക്കിടയലും സോഷ്യൽ മീഡിയയിലും തരംഗമായി മാറിയിരിക്കുകയാണ് ‘കോക്രോച്ച് ജനത പാർട്ടി’ (സിജെപി). പേര് കേട്ട് ഇതൊരു തമാശയാണെന്ന് കരുതേണ്ട, മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷം പേരാണ് ഇതിൽ അംഗത്വം എടുത്തിട്ടുള്ളത്. സോഷ്യൽ മീഡിയ പ്ലാന്റ്ഫോമുകളിൽ ഇതിനോടകം തന്നെ ഈ പാർട്ടിയുടെ മാനിഫെസ്റ്റോയും മെമ്പർഷിപ്പ് ക്യാമ്പയിനുകളിലും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കൾപോലും ഈ പാർട്ടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും ഇതിനോടകം തന്നെ പാർട്ടിയിൽ ചേർന്നിട്ടുണ്ട്. എന്താണ് ‘കോക്രോച്ച് ജനത പാർട്ടി’, ആരാണ് ഇതിന് പിന്നിൽ, ലക്ഷ്യമെന്ത്? വിശദമായി അറിയാം…
‘കോക്രോച്ച് ജനത പാർട്ടി’
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (സിജെഐ) സൂര്യകാന്തിന്റെ ഒരു പരാമർശമാണ് ക്രോക്രോച്ച് ജനത പാർട്ടിയുടെ രൂപീകരണത്തിന് കാരണമായത്. തൊഴിൽരഹിതരായ ഇന്ത്യൻ യുവാക്കളെ പാറ്റകളെന്നും പരാന്നഭോജികളെന്നുമാണ് അദ്ദേഹം വിളിച്ചത്. മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, വിവരാവകാശ പ്രവർത്തകർ എന്നിങ്ങനെ വേഷം കെട്ടി അത്തരം ആളുകൾ സംവിധാനത്തെ ആക്രമിക്കുന്നുവെന്നും ഇവർ സമൂഹത്തിലെ പരാന്നഭോജികൾ ആണെന്നുമായിരുന്നു സിജെഐയുടെ പരാമർശം. സീനിയർ അഭിഭാഷക പദവി തേടി ഒരു അഭിഭാഷകൻ കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഈ പരാമർശം.
ചീഫ് ജസ്റ്റിസിന്റെ വാചകങ്ങൾ വലിയതോതിൽ വിമർശനങ്ങൾക്ക് കാരണമായി. തന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് അവകാശപ്പെട്ടെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തിനാണ് അത് വഴിതെളിച്ചത്. രാഷ്ട്രീയ ആക്ഷേപഹാസ‍്യ മുന്നണിയായാണ് വന്നതെങ്കിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രസ്ഥാനം സാമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് നേടിയെടുത്തത്.
സാമൂഹിക – രാഷ്ട്രീയ പരിഹാസത്തിന്‍റെ രൂപത്തിൽ ആരംഭിച്ച പ്രസ്ഥാനം യുവജന പ്രതിഷേധത്തിന്റെ വേദിയായി മാറിയിരിക്കുകയാണ്. എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ കൂട്ടായ്മ വ്യാപക പ്രചാരം നേടിയത്. തൊഴിലില്ലായ്മ, പരീക്ഷാ അഴിമതികൾ, അസ്ഥിരമായ ജോലി, സൈബർ ഭീഷണി, സ്ഥാപനങ്ങളിലെ സമ്മർദ്ദത്താൽ ബുദ്ധിമുട്ടുന്ന യുവ ഇന്ത്യക്കാരുടെ ശബ്ദമായാണ് ഈ പ്രസ്ഥാനം സ്വയം ചിത്രീകരിക്കുന്നത്.
ALSO READ: വള ക്ഷാമം തമിഴ്നാടിന്റെ ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കാം; പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി വിജയ്
എക്സ് പോസ്റ്റ്
The Cockroach Janta Party is a platform for the youth to shape the future of Indian politics.
CJP will launch a nationwide initiative inviting suggestions, ideas, and feedback from young citizens on the issues the party should focus on and the change they wish to see. #CJP
— Cockroach Janta Party (@CJP_2029) May 18, 2026
‘കോക്രോച്ച് ജനത പാർട്ടി’ക്ക് പിന്നിൽ ആര്?
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നുള്ള 30 വയസുകാരൻ അഭിജീത് ദീപ്കെ ആണ് വൈറൽ പ്രസ്ഥാനത്തിന് പിന്നിൽ. 2020 മുതൽ 2022 വരെ അദ്ദേഹം ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ സ്റ്റാഫിൽ ജോലി ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ഭരണകൂടം കണക്കാക്കാൻ മറന്നു പോയവർക്കുള്ള രാഷ്ട്രീയ പാർട്ടിയാണിതെന്നാണ് സിജെപിയുടെ വെബ്സൈറ്റിൽ പറയുന്നത്. മടിയന്മാരുടെയും തൊഴിൽ രഹിതരുടെയും ശബ്ദമാകുക എന്നതാണ് സിജെപിയുടെ ടാഗ്‌ലൈൻ.
പാർട്ടി ലക്ഷ്യമിടുന്നത്?
ഒറ്റനോട്ടത്തിൽ തമാശയായി തോന്നുമെങ്കിലും ഗുരുതരമായ രാഷ്ട്രീയ ആവശ്യങ്ങളാണ് സിജെപിയുടെ പ്രകടപത്രികയിൽ അടങ്ങിയിട്ടുള്ളത്. ജുഡീഷ്യൽ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷമുള്ള രാജ്യസഭാ സ്ഥാനങ്ങൾ പൂർണ്ണമായും നിരോധിക്കുക, മന്ത്രിസഭാ സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം,
പാർട്ടി മാറുന്ന രാഷ്ട്രീയക്കാർക്ക് 20 വർഷത്തെ തിരഞ്ഞെടുപ്പ് വിലക്ക്, വിവരാവകാശ നിയമത്തിന്റെ പൂർണ്ണ സുതാര്യത, അംബാനി- അദാനി ഉടമസ്ഥതയിലുള്ള മാധ‍്യമ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുക, ഗോഡി മീഡിയ അവതാരകരുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇതിൽ പറയുന്നത്.
English Summary:
Cockroach Janata Party (CJP) is a satirical online political movement. CJP went viral in India after controversial remarks by Chief Justice of India Surya Kant during a Supreme Court hearing, where he referred to certain people entering professions through fake credentials as cockroaches and parasites.