Superem Court: ഇനി ചെക്ക് മടങ്ങിയാൽ പണി കൂടും; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സുപ്രീം കോടതി
Cheque Bounce Cases New Guidelines: ചെക്ക് മടങ്ങിയ കേസുകളിൽ പുതിയ മാർഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി. കെട്ടിക്കിടക്കുന്ന ഇത്തരം കേസുകൾ വേഗത്തിൽ പരിഹരിക്കാനാണ് ഈ നിരീക്ഷണം.
ചെക്ക് മടങ്ങിയ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം), 138ആം വകുപ്പ് പ്രകാരമുള്ള കേസുകളിലെ വർദ്ധനവ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇത്തരം നിരവധി കേസുകൾ രാജ്യത്ത് കെട്ടിക്കിടക്കുകയാണ്.
ആറ് ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ പ്രതിയെ വെറുതെവിട്ട ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചെക്ക് ഒപ്പിട്ട് നൽകിയാൽ അത് നിയമപരമായി സാധുവാകുമെന്ന് കോടതി വ്യക്തമാക്കി. ചെക്ക് ഒപ്പിട്ടുകൊടുക്കുന്നയാൾ സ്വീകരിക്കുന്നയാൾക്ക് കടക്കാരനാവുമെന്ന് അനുമാനിക്കണം. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതിയ്ക്കാണ്. കീഴ്‌ക്കോടതികളുടെ വിധിയിൽ പ്രകടമായ പിഴവുകളില്ലെങ്കിൽ ഹൈക്കോടതികൾ അതിൽ ഇടപെടരുതെന്നും കോടതി നിരീക്ഷിച്ചു.
Also Read: TVK Rally Stampede: കരൂരിൽ മരിച്ചവരുടെ എണ്ണം 41 ആയി; 50 പേർ ചികിത്സയിൽ; ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു
ചെക്ക് കേസുകളുമായി ബന്ധപ്പെട്ട് മറ്റ് പല മാർഗ്ഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. പരാതികൾ സമർപ്പിക്കുമ്പോൾ പുതിയ സിനോപ്സിസ് ഫോർമാറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് കോടതി നടപടികൾ എളുപ്പത്തിലാക്കാൻ സഹായിക്കും. പണം നൽകാനുള്ളയാളുടെ ബാധ്യത ഓൺലൈൻ പേയ്മെന്റ് ലിങ്കുകളിലൂടെ നിറവേറ്റിയാലും സാധുവാണ്. നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി നൽകണമെന്നില്ല. ഇത്തരം കേസുകളിലെ കോമ്പൗണ്ടിംഗ് ഫീസ് പരിഷ്കരിച്ചു. കേസ് കോടതിയിൽ തീർപ്പാക്കുമ്പോൾ അടയ്‌ക്കേണ്ട പിഴത്തുകയിലും മാറ്റമുണ്ട്. കേസ് ഏത് ഘട്ടത്തിലാണ് ഒത്തുതീർപ്പാക്കുന്നത് എന്നതനുസരിച്ച് പിഴത്തുക ആകെ തുകയുടെ 5% മുതൽ 10% വരെയാകാം.