TVK Rally Stampede: കരൂരിൽ മരിച്ചവരുടെ എണ്ണം 41 ആയി; 50 പേര്‍ ചികിത്സയിൽ; ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു
TVK Rally Stampede in Karur: പരിക്കേറ്റ് 50 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. അതേസമയം ചികിത്സയിൽ കഴിഞ്ഞിരുന്ന 55 പേർ ആശുപത്രി വിട്ടു.
ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചത്. പരിക്കേറ്റ് 50 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. അതേസമയം ചികിത്സയിൽ കഴിഞ്ഞിരുന്ന 55 പേർ ആശുപത്രി വിട്ടു.
മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ദുരന്തത്തിൽ അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി ഇന്ന് മധുര ബഞ്ച് പരിഗണിക്കും. ഉച്ചയ്ക്ക്ശേഷം 2.15നാണ് ഹർജി പരിഗണിക്കുന്നത്. ദുരന്തത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അത് പുറത്തുകൊണ്ടുവരാൻ സി.ബി.ഐയോ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമോ വേണമെന്നാണ് ടി.വി.കെയുടെ ആവശ്യം. ദുരന്തം സംബന്ധിച്ച പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാതിരിക്കാനുള്ള നടപടിയും കോടതി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Also Read:വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി: പരിശോധന നടത്തി
വീഴ്ചകൾ അക്കമിട്ട് ഇന്റലിജൻസ് റിപ്പോർട്ട്
തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ ദുരന്തത്തിന്റെ വീഴ്ചകൾ അക്കമിട്ട് ഇന്റലിജൻസ് റിപ്പോർട്ട്. സ്ഥലം അനുവദിച്ചതിൽ പോലീസിനു വീഴ്ചപറ്റിയെന്നും പത്ത് മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി ടിവികെ അധ്യക്ഷൻ വിജയ് ശനിയാഴ്ച വൈകിട്ടാണ് കരൂരിൽ എത്തിയത്. റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. ഇതോടെ ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവത്തിനു ശേഷം ഉടൻ തന്നെ കരൂരിൽ നിന്നും ട്രിച്ചി വഴി അദ്ദേഹം ചെന്നൈയിലേക്ക് പോയിരുന്നു. നിലവിൽ വിജയ് നീലാങ്കരൈയിലെ വസതിയിൽ ഉണ്ടെന്നാണ് സൂചന. അതേസമയം ദുരന്തം നടന്ന കരൂരിലേക്ക് പോകാൻ വിജയ് അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നിഷേധിച്ചു.