India-Pakistan conflict: പോകാന്‍ പറഞ്ഞാല്‍ പൊക്കോണം, ഇല്ലെങ്കില്‍…? ഇന്ത്യ വിടാത്ത പാകിസ്ഥാനികളെ കാത്തിരിക്കുന്നത്
Deadline for Pakistanis to leave India expires: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന് ഇന്ത്യ അന്ത്യശാസനം നല്‍കിയത്. ആക്രമണത്തിന് പിന്നിലെ പാക് പിന്തുണ വ്യക്തമായ പശ്ചാത്തലത്തിലായിരുന്നു നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള പാകിസ്ഥാന്‍കാര്‍ രാജ്യം വിടേണ്ട അവസാന തീയതി ഇന്ന് അവസാനിക്കും. മെഡിക്കല്‍ വിസയിലുള്ളവര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 29) വരെ സമയപരിധി അനുവദിച്ചത്. മറ്റ് വിസകളിലെത്തിയവര്‍ രാജ്യം വിടേണ്ട സമയപരിധി ഇതിനകം അവസാനിച്ചിരുന്നു. നിര്‍ദ്ദിഷ്ട സമയപരിധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. അറസ്റ്റും പ്രോസിക്യൂഷനുമടക്കമാണ് ഇവരെ കാത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവോ 3 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന് ഇന്ത്യ അന്ത്യശാസനം നല്‍കിയത്. ആക്രമണത്തിന് പിന്നിലെ പാക് പിന്തുണ വ്യക്തമായ പശ്ചാത്തലത്തിലായിരുന്നു നിര്‍ദ്ദേശം.
വിസാ വ്യവസ്ഥകൾ ലംഘിക്കുകയോ, അനുമതിയില്ലാതെ നിയന്ത്രിത പ്രദേശങ്ങളിൽ പ്രവേശിക്കുകയോ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയോ ചെയ്താല്‍ 2025-ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം മൂന്ന് വർഷം വരെ തടവും 3 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.




വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തുടരുകയോ, വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്യുന്ന വിദേശികള്‍ക്ക് മൂന്ന് വർഷം വരെ തടവോ മൂന്ന് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് ആക്ടില്‍ പറയുന്നു. ടൂറിസ്റ്റ്, ബിസിനസ്, സ്റ്റുഡന്റ് വിസകളില്‍ എത്തിയവരെല്ലാം രാജ്യം വിടണം. ദീർഘകാല വിസകള്‍ക്കും ഡിപ്ലോമാറ്റിക് വിസകള്‍ക്കും സാധുതയുണ്ടാകും. തീരുമാനം പുറപ്പെടുവിക്കുമ്പോള്‍ കേരളത്തില്‍ നൂറിലേറെ പാകിസ്ഥാനികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരും മടങ്ങിപ്പോയി.