സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല, നിപയിൽ ആശങ്ക ഒഴിയുന്നു
Kerala logs 10 new Shigella cases, but Nipah anxiety begins to fade: ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുമായും ആരോഗ്യപ്രവർത്തകർ ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുൻസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിലെ 56 വീടുകളിൽ ഇന്ന് ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി പരിശോധനയും ബോധവൽക്കരണവും നടത്തി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിക്ക് അയവ് വരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അതേസമയം, സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഒരു ആരോഗ്യപ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന, ലക്ഷണങ്ങൾ കാണിച്ച 14 പേരുടെ സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ് എന്നത് ആശ്വാസം പകരുന്നതാണ്.
അതേസമയം നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗി ഇപ്പോഴും വെന്റിലേറ്ററിലാണ്. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇന്ന് ആരെയും പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുമായും ആരോഗ്യപ്രവർത്തകർ ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുൻസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിലെ 56 വീടുകളിൽ ഇന്ന് ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി പരിശോധനയും ബോധവൽക്കരണവും നടത്തി. സംശയനിവാരണത്തിനായുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ഷിഗെല്ല: ജാഗ്രത കൈവിടരുത്
നിപ ഭീതി അകലുമ്പോഴും സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നു. ഇന്ന് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നും രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിലെ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ മാത്രം 120 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചത്. അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ ആകെ 196 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.\
Also Read: Kerala Budget 2026: കാത്തിരിപ്പിന് വിരാമം, ഹരിപ്പാടിന് ഇനി സ്വന്തം മെഡിക്കൽ കോളേജ്; തലസ്ഥാനത്തിനും നേട്ടം
എന്താണ് ഷിഗെല്ല?
ഷിഗെല്ല എന്ന ബാക്ടീരിയ മൂലം കുടലിനെ ബാധിക്കുന്ന ഒരു ഗുരുതര അണുബാധയാണിത്. ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ അപകടകരമായ അവസ്ഥയിലേക്ക് ഈ രോഗം മാറിയേക്കാം. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതോ കേടായതോ ആയ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും അണുബാധ ഉണ്ടാകാം.
അതിശക്തമായ വയറിളക്കമാണ് പ്രധാന ലക്ഷണം. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ ലക്ഷണങ്ങൾ പ്രകടമാകാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് രോഗബാധ ഗുരുതരമാകാൻ സാധ്യത കൂടുതൽ.
ഭക്ഷണ കാര്യങ്ങളിൽ കർശന ജാഗ്രത
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഈ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കുമെന്നതിനാൽ പഴകിയതും തണുപ്പിച്ചതുമായ ആഹാര സാധനങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് ഷിഗെല്ലയെ അകറ്റിനിർത്താനുള്ള പ്രധാന മാർഗ്ഗം.
രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്
വയറിളക്കമോ മറ്റ് ലക്ഷണങ്ങളോ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ് (ORS) ലായനി എന്നിവ ധാരാളമായി കുടിക്കുക. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.
English Summary
Nipah virus fears are easing in Kerala as 14 symptomatic individuals from the contact list tested negative, and three people under observation at Kozhikode Medical College Hospital were discharged. The confirmed patient, however, remains on ventilator support. Meanwhile, Shigella infections continue to surge, with 10 new cases reported today. Kerala has recorded 120 Shigella cases and five deaths in June alone, pushing the total number of infections this year to 196.