Lightning: കുടുംബത്തോടൊപ്പം പാറക്കെട്ടില്‍ ഇരിക്കുമ്പോള്‍ ഇടിമിന്നലേറ്റു; ഉറവപ്പാറയില്‍ എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Lightning Alert: ഉറവപ്പാറയില്‍ 13-കാരി ഇടിമിന്നലേറ്റ് മരിച്ചു. നഫീസത്തുള്‍ മിസ്രിയയാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഉറവപ്പാറയില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. പാറക്കെട്ടില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. പ്രദേശത്ത് വൈകുന്നേരം മുതല്‍ ശക്തമായ മഴയും മിന്നലുമുണ്ടായിരുന്നു.മിന്നലേറ്റ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പക്ഷേ, രക്ഷിക്കാനായില്ല.

പ്രതീകാത്മക ചിത്രം
തൊടുപുഴ: ഉറവപ്പാറയില്‍ 13-കാരി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി സ്വദേശിനി നഫീസത്തുള്‍ മിസ്രിയയാണ് മരിച്ചത്. അഫ്‌സല്‍-നൗഫിയ ദമ്പതികളുടെ മകളാണ്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തൊടുപുഴയ്ക്ക് സമീപമുള്ള ഉറവപ്പാറയില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. പാറക്കെട്ടില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. അഫ്‌സലിനും, പ്രദേശവാസിയായ ഒരു യുവാവിനും ഇടിമിന്നലേറ്റ് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.
ഉറവപ്പാറയില്‍ വൈകുന്നേരം മുതല്‍ ശക്തമായ മഴയും മിന്നലുമുണ്ടായിരുന്നു. ഇതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. മിന്നലേറ്റ ഉടന്‍ തന്നെ മൂവരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടി മരിച്ചിരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില ഗുരുതരമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. നാളെയാണ് സംസ്‌കാരം.
ജാഗ്രത വേണം
സംസ്ഥാനത്ത് ഏപ്രില്‍ ഏഴു വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.
Also Read: Weather Alert: ആയിരം കിലോമീറ്റർ നീളത്തിൽ മേഘക്കൂട്ടം; ഉത്തരേന്ത്യ കനത്ത മഴയ്ക്ക് സാധ്യത
മിന്നലിന്റെ പ്രാരംഭ ലക്ഷണം കണ്ടാല്‍ ഒട്ടും സമയം കളയാതെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് അപകടമാണ്. വാതിലും ജനലും അടച്ചിടണം. ജനലിനും വാതിലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കണം. ഭിത്തിയിലോ, തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. മരച്ചുവട്ടില്‍ നില്‍ക്കരുത്. ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. മിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. ഈ സമയം ടാപ്പുകളില്‍ നിന്നും മറ്റും വെള്ളം ശേഖരിക്കാനും പാടില്ല. മിന്നലുള്ളപ്പോള്‍ ജലാശയങ്ങളിലും ഇറങ്ങരുത്.