Wayanad: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം; വയനാട്ടിൽ പോലീസുകാർക്കെതിരെ കൂട്ട നടപടി
Police Officers Suspended: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച പോലീസുകാരെ സസ്പൻഡ് ചെയ്തു. വയനാട് വൈത്തിരിയിലാണ് സംഭവം.
വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച പോലീസുകാർക്കെതിരെ കൂട്ട നടപടി. സംഭവത്തിൽ വയനാട് വൈത്തിരി സ്റ്റേഷനിലെ നാല് പോലീസുകാരെ സസ്പൻഡ് ചെയ്തു. വൈത്തിരി സ്റ്റേഷൻ എസ്എച്ച്ഒ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തത്. പിടിച്ചെടുത്ത കുഴൽപ്പണം റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഈ മാസം 15നാണ് സംഭവം നടന്നത്. ചുണ്ടേൽ സ്വദേശിയുടെ പക്കൽ നിന്നാണ് പോലീസ് 3.3 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. മലപ്പുറം സ്വദേശികൾക്ക് കൈമാറാനായിരുന്നു ഈ പണം കൊണ്ടുവന്നത്. കുഴൽപ്പണം പിടികൂടിയെങ്കിലും ഇത് റിപ്പോർട്ട് ചെയ്യുകയോ ഇതേപ്പറ്റി അന്വേഷണം നടക്കുകയോ ഉണ്ടായില്ല. ഇതോടെ പണം നഷ്ടപ്പെട്ട ചുണ്ടേൽ സ്വദേശി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതിനൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി നടത്തിയ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയതായി കണ്ടെത്തി. തുടർന്ന് ഉത്തര മേഖലാ ഐജി രാജ്‌പാൽ മീണ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.