Amoebic Meningoencephalitis Death: വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരം സ്വദേശിയായ വയോധിക മരിച്ചു
Kerala Amoebic Meningoencephalitis Death: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്‌സ ബീവിയാണ് മരിച്ചത് മരിച്ചത്. 78 വയസായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്കയായി അമീബിക്ക് മസ്തിഷ്ക ജ്വരം. ഇന്ന് രോഗം ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്‌സ ബീവിയാണ് മരിച്ചത് മരിച്ചത്. 78 വയസായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തിരവനന്തപുരത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
രണ്ടാഴ്ച മുൻപാണ് വയോധികയ്ക്ക് പനി ബാധിച്ചത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പനി വിട്ടുമാറാത്തതിനെ തുടർന്ന് തിരുവനന്തപുരെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. വൃക്കകളടക്കം തകരാറിലായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയായ 18 വയസ്സുള്ള പെണ്‍കുട്ടി രോഗം ബാധിച്ച് മരിച്ചിരുന്നു.ഇന്നലെ മാത്രം സംസ്ഥാനത്തു നാലു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം എട്ട് പേരാണ് മരിച്ചത്. 41 പേർക്കാണ് അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഒരൊറ്റ മാസത്തിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Also Read:സംസ്ഥാനത്ത് നാളെ പെരുമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച്
അതേസമയം സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എവിടെയും എത്താത്ത സ്ഥിതിയാണ് കാണുന്നത്. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനം ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 38 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്.