A Padmakumar Arrest: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം വെട്ടില്‍; പത്മകുമാറിന്റെ അറസ്റ്റ് കനത്ത തിരിച്ചടി
A Padmakumar's arrest is a setback for CPM: എ പത്മകുമാര്‍ അറസ്റ്റിലായത് സിപിഎമ്മിന് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പത്മകുമാര്‍ അറസ്റ്റിലായത് സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്

എ പത്മകുമാര്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായത് സിപിഎമ്മിന് കനത്ത തിരിച്ചടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പത്മകുമാര്‍ അറസ്റ്റിലായത് സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും, മൂരാരി ബാബുവിന്റെയും അറസ്റ്റ് സിപിഎമ്മിനെ നേരിട്ട് ബാധിക്കുന്നത് അല്ലെങ്കിലും പത്മകുമാറിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് കനത്ത പ്രഹരമാണ്. പത്മകുമാര്‍ പാര്‍ട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണെന്നതാണ് കാരണം. കോന്നി മുന്‍ എംഎല്‍എ കൂടിയാണ്.
എന്‍. വാസുവിന് പിന്നാലെ പത്മകുമാര്‍ കൂടി അറസ്റ്റിലായത് സിപിഎമ്മിന് ഇരട്ട ആഘാതമായിരിക്കുകയാണ്. പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിന് തിരിച്ചടിയല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യാഖാനിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അറസ്റ്റ് പാര്‍ട്ടിക്കേറ്റ പ്രഹരമാണെന്ന് അദ്ദേഹത്തിനും സിപിഎമ്മിനും നന്നായി അറിയാം. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിന് ലഭിച്ച രാഷ്ട്രീയായുധമായി മാറിയിരിക്കുകയാണ് പത്മകുമാറിന്റെ അറസ്റ്റ്. വിഷയം ആളിക്കത്തിക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.
സിപിഎം ആരെയും സംരക്ഷിക്കില്ലെന്നാണ് എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടതുകൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകില്ലെന്നാണ് ഗോവിന്ദന്റെ വിശദീകരണം. നിലവില്‍ കുറ്റാരോപിതന്‍ മാത്രമാണ്. കുറ്റം തെളിയേണ്ടത് കോടതിയിലാണ്. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
Also Read: A Padmakumar : ശബരിമലയിൽ പ്രളയം മുതൽ സർവ്വതിനും സാക്ഷി, സ്വർണപാളിയിൽ ജയിലിലേക്ക്, ആരാണ് എ പദ്മകുമാർ?
എന്തിനാണ് വെപ്രാളപ്പെടുന്നതെന്ന് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് എംവി ഗോവിന്ദന്‍ ചോദിച്ചത്. പാര്‍ട്ടിയുടെ കൈകള്‍ ശുദ്ധമാണ്. ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒത്താശ ചെയ്തു
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്നാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ (എസ്‌ഐടി) നിഗമനം. കേസിലെ ആറാമത്തെ അറസ്റ്റാണ് പത്മകുമാറിന്റേത്. നേരത്തെ അറസ്റ്റിലായവരും പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
പത്മകുമാറിന്റെ സാമ്പത്തിക സ്രോതസുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം. 14 ദിവസത്തേക്ക് പത്മകുമാറിനെ റിമാന്‍ഡ് ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ കണ്ടെത്തലാണ് പത്മകുമാറിന് കുരുക്കായത്.