Actress Assault Case Judgement: വിധിച്ചത് 20 വര്‍ഷത്തെ തടവുശിക്ഷ, പക്ഷേ, ജയിലില്‍ കിടക്കേണ്ടതോ? പ്രോസിക്യൂഷന്‍ നിരാശയില്‍
Malayalam Actress Assault Case Judgement: കോടതി 20 വര്‍ഷത്തെ കഠിനതടവു വിധിച്ചെങ്കിലും, പ്രതികള്‍ക്ക് ജയിലില്‍ കഴിയേണ്ടത് അവര്‍ വിചാരണത്തടവുകാരായി കഴിഞ്ഞ വര്‍ഷം കുറച്ചുള്ള കാലയളവ് മാത്രം

Pulsar Suni
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി 20 വര്‍ഷത്തെ കഠിനതടവു വിധിച്ചെങ്കിലും, പ്രതികള്‍ക്ക് ജയിലില്‍ കഴിയേണ്ടത് അവര്‍ വിചാരണത്തടവുകാരായി കഴിഞ്ഞ വര്‍ഷം കുറച്ചുള്ള കാലയളവ് മാത്രം. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വിപി സജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍. ആറു പേര്‍ക്കും കോടതി 20 വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികളെല്ലാം 40 വയസില്‍ താഴെയുള്ളവരാണ്.
ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞത്. അതുകൊണ്ട് സുനിക്ക് ഇനി 12.5 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. രണ്ടാം പ്രതി മാര്‍ട്ടിന് 13.5 വര്‍ഷമാണ് ഇനി ജയിലില്‍ കഴിയേണ്ടത്. മണികണ്ഠനും, വിജീഷും മൂന്നര വര്‍ഷം വീതവും, സലിമും, പ്രദീപും രണ്ട് വര്‍ഷം വീതവും വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞിരുന്നു. അതായത്, മണികണ്ഠനും, വിജീഷിനും ഇനി 16.5 വര്‍ഷവും, സലിമിനും പ്രദീപിനും, ഇനി 18 വര്‍ഷവും ശിക്ഷ അനുഭവിക്കണം.
Also Read: Actress Assault Case: നടിയെ ആക്രമിച്ച കേസിൽ പ്രതികളെ കാത്തിരിക്കുന്നത് എന്ത്? ശിക്ഷ നാളെ
6 പ്രതികളെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. പ്രതികള്‍ക്ക് 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക തടവ് അനുഭവിക്കേണ്ടി വരും.
പ്രോസിക്യൂഷന്‍ നിരാശയില്‍
അതേസമയം. കോടതി വിധിയില്‍ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാര്‍ നിരാശ പ്രകടിപ്പിച്ചു. ഐപിസി 376 ഡി പ്രകാരം കൂട്ടബലാത്സംഗത്തിന് മിനിമം ശിക്ഷ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.