Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾസർ സുനി
Pulsar Suni Files Appeal in High Court: നടിയെ ആക്രമിച്ച് ദൃശ്യ പകർത്തിയെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മെമ്മറി കാര്‍ഡ് കണ്ടെടുത്തത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും അപ്പീലിൽ പൾസർ സുനി പറയുന്നു.

Pulsar Suni
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന എൻ.എസ്.സുനിൽ കുമാർ ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച് ദൃശ്യ പകർത്തിയെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മെമ്മറി കാര്‍ഡ് കണ്ടെടുത്തത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും അപ്പീലിൽ പൾസർ സുനി പറയുന്നു. താൻ നിരപരാധിയാണെന്നും തെളിവുകളില്ലാതിരുന്നിട്ടും ശിക്ഷിക്കുകയായിരുന്നു എന്നും പ്രതി പറയുന്നു.
അതേസമയം കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം നാലു പേരാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്. കേസില്‍ പള്‍സര്‍ സുനി അടക്കം ആറു പ്രതികള്‍ക്ക് വിചാരണ കോടതി 20 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചിരുന്നത്. കൂടാതെ 50,000 രൂപ പിഴയും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു.
കേസില്‍ ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ വി പി വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.