Adimali Landslide: മകൻ മരിച്ചത് ഒരു വർഷം മുമ്പ്; ബിജു പോയതറിയാതെ സന്ധ്യ; സംസ്കാരം ഇന്ന് ഉച്ചക്കഴിഞ്ഞ്
Biju’s Funeral Today Afternoon: ബിജു- സന്ധ്യ ദമ്പതികളുടെ മകൻ ഒരു വർഷം മുൻപാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഈ വേദനയിൽ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബത്തെ തേടി മറ്റൊരു ദുരന്തം എത്തിയത്.
ഇടുക്കി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിൽ മരിച്ച ബിജുവിന്‍റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ തറവാട് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അതേസമയം
ഭർത്താവ് മരിച്ച വിവരം ഇതുവരെ സന്ധ്യയെ അറിയിച്ചിട്ടില്ല.
മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഇരുകാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സന്ധ്യ. വലതു കാലിലെ പേശികൾ ചതഞ്ഞരഞ്ഞ നിലയിലും ഇടതുകാലിൽ രക്തയോട്ടം നിലച്ച നിലയിലുമാണ്. ഇത് ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്. സംസ്കാര ചടങ്ങിനായി സന്ധ്യയെ കൂമ്പൻപാറയിലേക്ക് എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഡോക്ടമാരുടെ നിർദേശം അനുസരിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
അതേസമയം ബിജു- സന്ധ്യ ദമ്പതികളുടെ മകൻ ഒരു വർഷം മുൻപാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഈ വേദനയിൽ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബത്തെ തേടി മറ്റൊരു ദുരന്തം എത്തിയത്. ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. മകൾ കോട്ടയത്ത് നേഴ്സിംഗ് വിദ്യാർത്ഥിയാണ്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ലക്ഷംവീട് ഉന്നതിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ നേരത്തെ 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. ഇതിനാൽ വലിയ ദുരന്തം ഒഴുവായി.
ബന്ധുവീട്ടിൽ കഴിയുകയായിരുന്ന സന്ധ്യയും ബിജുവും രാത്രിയോടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രേഖകൾ എടുക്കാനും ഭക്ഷണം കഴിക്കാനും എത്തിയപ്പോഴാണ് ദുരന്തം നടന്നത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരേയും പുറത്തെത്തിച്ചെങ്കിലും ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇരുവരെയും പുറത്തെടുത്തത്. ജെസിബി ഉപയോഗിച്ച് കോൺക്രീറ്റ് ഭിത്തി മാറ്റിയതിനുശേഷമാണ് ബിജുവിനെ പുറത്തെടുത്തത്. പ്രദേശത്തെ എട്ട് വീടുകൾ മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്.