Amoebic Meningitis: ആലപ്പുഴയിൽ മാത്രം ഒരാഴ്ചയ്ക്കിടെ 5 പേർക്ക് അമീബിക് മസ്തിഷ്കജ്വരം, പ്രശ്നം വരുന്ന വഴി ഇതാ…
Amoebic Meningoencephalitis Outbreak in Alappuzha: രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പൊതുജലാശയങ്ങൾ, വീടുകളിലെ കിണറുകൾ, ടാങ്കുകൾ എന്നിവ നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. അമീബയുടെ ഉറവിടം കണ്ടെത്താൻ രോഗബാധിതരുടെ വീടുകളിലെ ജലസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

Amoebic Meningoencephalitis
ആലപ്പുഴ: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ അഞ്ച് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുറപ്പെടുവിച്ചു. സാധാരണയായി കണ്ടുവരുന്ന നൈഗ്ലെറിയ ഫൗളറി അമീബയ്ക്ക് പുറമെ, മണ്ണിലും ശുദ്ധജലത്തിലും കാണപ്പെടുന്ന അക്കാന്തമീബ എന്ന വിഭാഗമാണ് ഇത്തവണ നാലുപേരിലും രോഗകാരണമായത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗം ബാധിച്ചവരിൽ രണ്ട് പേർ ഇതിനോടകം മരണപ്പെട്ടു.
അക്കാന്തമീബ: കൂടുതൽ അപകടകാരി
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെയാണ് സാധാരണ അമീബകൾ തലച്ചോറിലെത്തുന്നത്. എന്നാൽ അക്കാന്തമീബ ശരീരത്തിലെത്താൻ മുങ്ങിക്കുളിക്കണമെന്നില്ല. മൂക്ക്, കണ്ണ് എന്നിവയ്ക്ക് പുറമെ ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയും അക്കാന്തമീബ ഉള്ളിൽ കടക്കാം. ശുദ്ധജലം, മണ്ണ്, കുഴൽക്കിണർ വെള്ളം എന്നിവടങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ടാകാം.
പ്രതിരോധ നടപടികൾ ശക്തമാക്കി
രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പൊതുജലാശയങ്ങൾ, വീടുകളിലെ കിണറുകൾ, ടാങ്കുകൾ എന്നിവ നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. അമീബയുടെ ഉറവിടം കണ്ടെത്താൻ രോഗബാധിതരുടെ വീടുകളിലെ ജലസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
Also Read – Kerala Weather Alert: മഴ ഈ മാസം അവസാനം വരെ…. ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
ജലസ്രോതസ്സുകളിൽ ക്ലോറിൻ്റെ അളവ് കൃത്യമാണോ എന്ന് പരിശോധിക്കാൻ ആരോഗ്യകേന്ദ്രങ്ങളിൽ ക്ലോറോസ്കോപ് സംവിധാനം ഏർപ്പെടുത്തി. വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കാനും കിണറുകളും ടാങ്കുകളും കൃത്യമായി ശുദ്ധീകരിക്കാനും നിർദ്ദേശമുണ്ട്. ചെറിയ ലക്ഷണങ്ങൾ പോലും ഗൗരവമായി കാണേണ്ടത് അത്യാവശ്യമാണ്.
രോഗലക്ഷണങ്ങൾ അവഗണിക്കരുത്
താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടുക:
- തീവ്രമായ തലവേദനയും പനിയും.
- ഓക്കാനം, ഛർദി.
- കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്.
- വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം തോന്നുക.
കിണറുകൾ എങ്ങനെ ക്ലോറിനേറ്റ് ചെയ്യാം?
ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന രീതി
- 1000 ലിറ്റർ വെള്ളത്തിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ (ഒരു ടേബിൾ സ്പൂൺ) എന്ന കണക്കിൽ എടുക്കുക.
- ഇത് വെള്ളത്തിൽ കലക്കി 10 മിനിറ്റ് തെളിയാൻ വെക്കുക.
- തെളിഞ്ഞ ലായനി കിണറ്റിലെ വെള്ളത്തിൽ ഒഴിച്ച് നന്നായി കലർത്തുക.
- ഒരു മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാം.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം
വെള്ളത്തിലും മണ്ണിലും കാണപ്പെടുന്ന ഏകകോശ ജീവികളായ അമീബകൾ മൂക്കിലൂടെയോ മുറിവുകളിലൂടെയോ ശരീരത്തിൽ പ്രവേശിക്കുകയും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതിനെ സാധാരണയായി ‘തലച്ചോറ് തിന്നുന്ന അമീബ’ എന്ന് വിളിക്കാറുണ്ട്. രോഗകാരികളാകുന്ന ചില പ്രധാന അമീബകൾ ഉണ്ട്.
- നൈഗ്ലെറിയ ഫൗളറി: കെട്ടിക്കിടക്കുന്ന വെള്ളത്തിൽ (കുളം, തോട്) മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെയാണ് ഇത് സാധാരണയായി പ്രവേശിക്കുന്നത്.
- അക്കാന്തമീബ: മണ്ണിലും ശുദ്ധജലത്തിലും കാണപ്പെടുന്നു. ഇത് മൂക്കിലൂടെ മാത്രമല്ല, കണ്ണിലൂടെയും ശരീരത്തിലെ മുറിവുകളിലൂടെയും അകത്തു കടക്കാം.
English Summary
Alappuzha is on high alert after five cases of amoebic meningoencephalitis were confirmed, with the Acanthamoeba strain identified as the cause in most patients due to its ability to enter through wounds or skin. Health authorities have intensified prevention efforts, urging residents to strictly chlorinate domestic water sources and seek immediate medical help for symptoms like severe headache and fever.