Assault on Junior Lawyer: ജൂനിയര്‍ അഭിഭാഷകയ്ക്ക് ക്രൂര മര്‍ദനം: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
Bailin Das' bail plea today: രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ താൻ ഇടപെട്ടുവെന്നും പ്രശ്നത്തിൽ തന്നെ വലിച്ചിഴക്കുകയായിരുന്നുവെന്നും ബെയ്‌ലിൻ പറഞ്ഞു. തീർത്തും ഓഫിസ് സംബന്ധമായ പ്രശ്നം മാത്രമാണെന്നും സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്നും ബെയ്‌ലിൻ വാദിച്ചു.

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്‌ലിന് ജാമ്യം നല്‍കരുതെന്നും ഗൗരവമായ കുറ്റകൃത്യമാണ് ബെയ്‌ലിന്‍ ദാസ് നടത്തിയിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം ഹാജരാക്കി.
രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ താൻ ഇടപെട്ടുവെന്നും പ്രശ്നത്തിൽ തന്നെ വലിച്ചിഴക്കുകയായിരുന്നുവെന്നും ബെയ്‌ലിൻ പറഞ്ഞു. അതിനിടയിൽ ഉണ്ടായ സംഭവത്തെ പര്‍വതീകരിച്ചു. തീർത്തും ഓഫിസ് സംബന്ധമായ പ്രശ്നം മാത്രമാണെന്നും സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്നും ബെയ്‌ലിൻ വാദിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ജൂനിയർ അഭിഭാഷക പാറശാല കോട്ടവിള പുതുവൽപുത്തൻവീട്ടിൽ ജെ വി ശ്യാമിലിയെ ബെയ്‌ലിൻ ദാസ് മർദിച്ചത്. ഒളിവിലായിരുന്ന ബെയ്‌ലിനെ വ്യാഴാഴ്ച വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷൻകടവിൽ വച്ചാണ് പിടികൂടിയത്.
സമൂഹത്തില്‍ മാന്യതയുള്ള വ്യക്തി, ലീഡിങ് വക്കീലാണ്, പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട് എന്നിവയായിരുന്നു പ്രതിഭാഗത്തിന്റെ വാദങ്ങള്‍. എന്നാല്‍ ഇതെല്ലാം കോടതി തള്ളി. പ്രതിക്ക് ജാമ്യം ലഭിച്ചാൽ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞ സാക്ഷികളെയും ഇരയെയും സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു.