Athulya Death: ഒടുവിൽ അതുല്യയുടെ ചേതനയറ്റ ശരീരം നാട്ടിലെത്തി; പാരിപ്പള്ളി മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്മോർട്ടം
അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ഷാർജയിൽ നടത്തിയ ഫൊറൻസിക് പരിശോധനാ ഫലത്തിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു കണ്ടെത്തൽ.
കൊല്ലം: ഷാർജയിൽ ഭർത്താവിന്റെ ക്രൂരപീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൾ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം ചെയ്യും. അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ഷാർജയിൽ നടത്തിയ ഫൊറൻസിക് പരിശോധനാ ഫലത്തിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു കണ്ടെത്തൽ.
മരണത്തിൽ അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിൽ കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സതീഷിന്‍റെ ശാരീരിക – മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
ജൂലായ് 18-ന് രാത്രിയായിരുന്നു അതുല്യയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പിറ്റെദിവസം പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണമാണ് ഉയർന്നത്. മദ്യപിച്ച് അതുല്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പുറത്ത് വന്ന വിവരങ്ങൾ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു, ഇരുവർക്കും പത്ത് വയസുള്ള മകളുണ്ട്.