Kottayam: കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം; പിതാവായ ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്ന് പേർ പിടിയിൽ
Attempt To Sell Baby: കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പിതാവും ഇടനിലക്കാരനും വാങ്ങാനെത്തിയ ആളുമാണ് പിടിയിലായത്.

പ്രതീകാത്മക ചിത്രം
കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം. രണ്ടര മാസം പ്രായമുള്ള കുട്ടിയെയാണ് കോട്ടയം കുമ്മനത്ത് വില്പന നടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം മൂന്ന് പേർ പിടിയിലായി. അസം, ഉത്തർപ്രദേശ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളാണ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത്.
അസം സ്വദേശിയാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ലോൺഡ്രി ഫാക്ടറിയിൽ ജോലി ചെയ്തിരുന്നയാളാണ് അസം സ്വദേശി. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്കാണ് ഇയാൾ തൻ്റെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി ഇടനിലക്കാരനായി. 50,000 രൂപയ്ക്ക് കുട്ടിയെ വിൽക്കാനായിരുന്നു ധാരണ. എന്നാൽ, വില്പനയെ കുട്ടിയുടെ അമ്മ എതിർത്തു. ലോൺഡ്രി ഫാക്ടറിയിലെ മറ്റ് ജോലിക്കാരെ അമ്മ വിവരം അറിയിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു.
പോലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവ്, ഇടനിലക്കാരൻ, കുട്ടിയെ വാങ്ങാനെത്തിയ ആൾ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കുട്ടി അമ്മയുടെ ഒപ്പമാണുള്ളത്. ശിശു ക്ഷേമ സമിതി അടക്കം പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.