Bird Flu: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അടിയന്തര നടപടികൾക്ക് നിർദേശം
Bird Flu outbreak in Alappuzha: കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്ന് സ്ഥിരീകരിച്ചു. രോഗബാധിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിശ്ചിത കിലോമീറ്റർ പരിധിയിൽ പക്ഷികളെ വിൽക്കുന്നതിനും കടത്തുന്നതിനും നിയന്ത്രണമുണ്ടാകും.
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അടിയന്തര പ്രതിരോധ നടപടികൾക്ക് നിർദേശം നൽകി.
രോഗബാധിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിശ്ചിത കിലോമീറ്റർ പരിധിയിൽ പക്ഷികളെ വിൽക്കുന്നതിനും കടത്തുന്നതിനും നിയന്ത്രണമുണ്ടാകും. പരിശോധനാ ഫലം ലഭിച്ച ഉടൻ തന്നെ രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പക്ഷികളെ കൊന്നൊടുക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ എട്ട് പഞ്ചായത്തുകളിലായി ഓരോ വാർഡുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്ന് സ്ഥിരീകരിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്.
അതേസമയം, കോട്ടയം ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ കണ്ടെത്തിയത്. കോഴികൾക്കും കാടകൾക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
പക്ഷിപ്പനി – ലക്ഷണങ്ങൾ
പനി, ചുമ, തൊണ്ടവേദന, പേശിവേദന, ക്ഷീണം എന്നിവയിൽ നിന്നാണ് തുടങ്ങുന്നത്.
എന്നാൽ കൺജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ), ദഹന പ്രശ്നങ്ങൾ (ഛർദ്ദി, വയറിളക്കം), ഗുരുതരമായ കേസുകളിൽ ഗുരുതരമായ ശ്വസന പ്രശ്നങ്ങൾ, നെഞ്ചുവേദന, ഒന്നിലധികം അവയവങ്ങളുടെ പരാജയം എന്നിവ വരെ സംഭവിക്കാം.
രോഗം ബാധിച്ച പക്ഷികളുമായി ദീർഘനേരം അടുത്തിടപഴകിയതിനു ശേഷമാണ് സാധാരണയായി മനുഷ്യർക്ക് ഏവിയൻ ഇൻഫ്ലുവൻസ പിടിപെടുന്നത്.
സമ്പർക്കം കഴിഞ്ഞ് 2-5 ദിവസങ്ങൾക്ക് ശേഷമാണ് പ്രാരംഭ ലക്ഷണങ്ങൾ സാധാരണയായി പ്രകടമാവുന്നത്.