മന്തി പോയിട്ട്, ചിക്കൻ കറി പോലും കിട്ടില്ല , ജില്ലയിൽ അൽപ്പം പ്രശ്നമാണ്
Bird Flu Reported in Alappuzha; ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നത് തടഞ്ഞു. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ പറഞ്ഞുവിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകൾ രംഗത്ത് എത്തി.
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിൽ ചിക്കന്‍ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ. ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നത് തടഞ്ഞു. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ പറഞ്ഞുവിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകൾ രംഗത്ത് എത്തി. മുന്നറിയിപ്പ് ഇല്ലാതെയാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചതെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാഭരണകൂടം വ്യക്തമാക്കി. ഇതുവരെ ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയിൽ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കിയത്.
Also Read:തിരുവല്ലയിൽ മുട്ട – ഇറച്ചി വില്പന നിരോധിച്ചു, കാരണമിത്…
പക്ഷികൾ അസ്വാഭാവികമായി കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാൻ കർശന ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്.