കാർ തടഞ്ഞു നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോലീസുകാരെയും ആക്രമിച്ചു, എന്നിട്ടും പരിഗണന – സേനയിൽ തന്നെ അമർഷം
Private Bus Staff's Attack : എറണാകുളം കലൂരിൽ ബാനർജി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കാർ യാത്രക്കാരെ നടു റോഡിൽ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരിഗണന. ഇതേ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ എ.എസ്.ഐയും സംഘത്തെയും നാട്ടുകാർ നോക്കിനിൽക്കെ ആക്രമിച്ച ഇയാൾക്കെതിരെ കുറഞ്ഞ വകുപ്പുകൾ ആണ് ചുമത്തിയത്.

പ്രതീകാത്മക ചിത്രം
കൊച്ചി : എറണാകുളം കലൂരിൽ ബാനർജി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കാർ യാത്രക്കാരെ നടു റോഡിൽ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരിഗണന. ഇതേ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ എ.എസ്.ഐയും സംഘത്തെയും നാട്ടുകാർ നോക്കിനിൽക്കെ ആക്രമിച്ച ഇയാൾക്കെതിരെ കുറഞ്ഞ വകുപ്പുകൾ ആണ് ചുമത്തിയത്. ഇതിനെ തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇത്രയും ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും പ്രതിക്ക് പ്രത്യേക പരിഗണന ലഭിച്ചതിൽ പോലീസ് സേനക്ക് ഉള്ളിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം ഇയാൾ കലൂരിന് പുറമേ പാടിവട്ടത്തും സമാനരീതിയിൽ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോഷണക്കേസ്, അടിപിടി കേസ് തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ മുഹമ്മദ് അൻസാർ ആണ് കലൂരിൽ പ്രവാസിയും കുടുംബവും സഞ്ചരിച്ച കാർ മിനിറ്റുകളോളം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്. അലങ്കാർ എന്ന ബസ്സിലെ ക്ലീനറായ ഇയാൾ ഹോൺ മുഴക്കി എന്ന കാരണത്താലാണ് പിന്നിൽ ഉണ്ടായിരുന്ന കാർ തടഞ്ഞു നിർത്തി അസഭ്യവർഷം നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 9നാണ് കേസ് ആസ്പദമായ സംഭവം നടന്നത്.
Also Read : അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
സംഭവം ഉണ്ടായ അന്ന് തന്നെ കാർ ഉടമയായ ഷാജി ജോസഫ് എറണാകുളം നോർത്ത് പോലീസിന് പരാതി നൽകിയിരുന്നുവെങ്കിലും ഈ ദൃശ്യങ്ങൾ പുറത്തുവന്ന് വലിയ ചർച്ചയായതിന് പിന്നാലെയാണ് കേസിലെ പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറായത്. അതായത് പരാതി കിട്ടി ഏകദേശം ഒരു മാസത്തിന് ശേഷമാണ് തങ്ങളുടെ സ്റ്റേഷനു മുന്നിലൂടെ സ്ഥലം പോകുന്ന ബസ്സിലെ ജീവനക്കാരനെ പോലീസ് പിടിച്ചത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സമാന രീതിയിൽ മറ്റൊരു യാത്രക്കാരനെയും ഇയാൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് ഓഗസ്റ്റ് 22ന് പാടിവട്ടത്തായിരുന്നു സംഭവം.
കേസിൽ അൻസാറിനെ ബസിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ എത്തിയ നോർത്ത് സ്റ്റേഷനിലെ എ എസ് ഐ സുനിലിനെ യാത്രക്കാരും നാട്ടുകാർ നോക്കിനിൽക്കെയാണ് പ്രതി ആക്രമിച്ചത്. മർദ്ദിക്കുകയും നിലത്തേക്ക് തള്ളി ഇടുകയും ആയിരുന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ സ്റ്റേഷനിൽ എത്തിച്ചിട്ടും നിസ്സാരമായ വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വൈകിട്ട് ബസ്സുടമ എത്തിയതോടെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. രണ്ട് ആക്രമണങ്ങളും നടത്തിയ ഇയാൾക്ക് ലഭിച്ച പ്രത്യേക പരിഗണനയിൽ പോലീസുകാർക്കിടയിൽ തന്നെ അമർഷവും പ്രതിഷേധവും ഉണ്ട്.
English Summary
The accused who created a terrifying atmosphere and issued threats after intercepting car passengers in the middle of Banerjee Road at Kaloor, Ernakulam is receiving special treatment at the police station. Furthermore, only minor charges have been filed against him, even though he attacked the ASI and his team who had arrived to take him into custody in full view of the local residents.