Chakkulathukavu Pongala: ചക്കുളത്തുകാവ് പൊങ്കാല; ഇവിടങ്ങളിൽ നാളെ പ്രാദേശിക അവധി, ചടങ്ങുകളും സമയവും
Chakkulathukavu Pongala Local Holiday: ഇക്കുറി വ്യാഴാഴ്ച (നാളെ) പുലർച്ചെ നാലിന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒമ്പത് മണിയോടെ വിളിച്ചു ചൊല്ലി പ്രാർഥനയും നടക്കും. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ക്ഷേത്ര കാര്യദർശി കെടാ വിളക്കിലേക്ക് ദീപം പകരും.
ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ (Chakkulathukavu Pongala). എല്ലാ വർഷവും വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ് ചക്കുളത്ത് പൊങ്കാല നടക്കുന്നത്. ഇക്കുറി വ്യാഴാഴ്ച (നാളെ) പുലർച്ചെ നാലിന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒമ്പത് മണിയോടെ വിളിച്ചു ചൊല്ലി പ്രാർഥനയും നടക്കും. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ക്ഷേത്ര കാര്യദർശി കെടാ വിളക്കിലേക്ക് ദീപം പകരും. ശേഷം നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നുകൊണ്ട് പൊങ്കാല വഴിപാടിന് തുടക്കമാകും.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. പൊങ്കാലനേദ്യത്തിനുശേഷം ഉച്ചകഴിഞ്ഞ് ദിവ്യാഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. രാവിലെ 11ന് 500- ൽ അധികം വേദ പണ്ഡിതൻമാരുടെ കാർമ്മികത്വത്തിൽ ചക്കുളത്തുദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും.
സന്ധ്യയാകുന്നതോടുകൂടി ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് തിരിച്ച് നടപ്പന്തലിൽ കിഴക്കോട്ടഭിമുഖമായി ഇരുത്തും. ദേവിയുടെ സാന്നിധ്യത്തിൽ കാർത്തിക സ്തംഭം എരിഞ്ഞമരുന്നതോടൊപ്പം ക്ഷേത്രവും പരിസരവും നന്മയുടെ ദീപങ്ങളാൽ അനശ്വരമാകുന്നുവെന്നാണ് ഐതിഹ്യം.
Also Read: ജീവനക്കാർക്ക് സന്തോഷവാർത്താ..! തദ്ദേശ തിരഞ്ഞെടുപ്പുദിവസം വേതനത്തോടു കൂടിയ അവധി
ആലപ്പുഴയിലും തിരുവല്ലയിലും അവധി
പൊങ്കാല ദിനമായ ഡിസംബർ നാലിന് (നാളെ) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്‌കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.
തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായും വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിലും മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.