Pinarayi Vijayan: ഇത്തവണയും പതിവ് തെറ്റിച്ചില്ല; വോട്ടെണ്ണുമ്പോള്‍ പിണറായി കണ്ണൂരില്‍ തന്നെ; ക്ലിഫ് ഹൗസ് വിട്ടു
CM Pinarayi Vijayan leaves for Kannur : കണ്ണൂരിലേക്ക് പറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം മണ്ഡലമായ ധര്‍മ്മടത്തുനിന്നാകും മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയുന്നത്. കഴിഞ്ഞ തവണയും കണ്ണൂരിലിരുന്നാണ് പിണറായി വിജയന്‍ ജനവിധി അറിഞ്ഞത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം, 1-5-2026: വോട്ടെണ്ണുന്നതിന് മുമ്പ് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം മണ്ഡലമായ ധര്‍മ്മടത്തുനിന്നാകും മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയുന്നത്. കഴിഞ്ഞ തവണയും കണ്ണൂരിലിരുന്നാണ് മുഖ്യമന്ത്രി ജനവിധി അറിഞ്ഞത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. മെയ് ദിന അവധിയായിരുന്നതിനാല്‍ ഇന്ന് മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ഉച്ചവരെ തുടര്‍ന്നത്. ഇതിനിടെ പ്രധാനപ്പെട്ട ചില ഫയലുകളുമായി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കാണാന്‍ നേരിട്ട് ക്ലിഫ് ഹൗസിലെത്തി. പിന്നീട് കേരള പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരും മുഖ്യമന്ത്രിയെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയും ക്ലിഫ് ഹൗസ് വിട്ടു. മകള്‍ വീണയ്‌ക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് അദ്ദേഹം പോയത്.
ഉച്ചയ്ക്ക് 1.30-നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രിയും മകളും കണ്ണൂരിലേക്ക് പറന്നത്. കഴിഞ്ഞ ദിവസം എല്ലാ വകുപ്പു മേധാവികളെയും സെക്രട്ടേറിയറ്റിലെ ഓഫീസിലേക്ക് വിളിച്ച് മുഖ്യമന്ത്രി നന്ദി അറിയിച്ചിരുന്നു. നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലായിരുന്നു ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സേവനങ്ങള്‍ക്ക് നന്ദിയെന്നും, ഇനിയും കാണാമെന്നുമാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞത്.
അധികാരത്തിന്റെ 10 വര്‍ഷം
തുടര്‍ച്ചയായി 10 വര്‍ഷം കേരളം ഭരിച്ച ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. 2016 മെയ് 25-നാണ് അദ്ദേഹം മുഖ്യമന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഓരോ ഫയലും, ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അധികാരമേറ്റത്. ഫയല്‍ നീക്കത്തിന് വേഗത കുറയുന്ന ഓരോ ഘട്ടത്തിലും, മുഖ്യമന്ത്രിക്ക് ഇത് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കേണ്ടിയും വന്നു.
തുടര്‍ഭരണം സാധ്യമോ?
പുറത്തുവന്ന ഒരു എക്‌സിറ്റ് പോള്‍ പോലും തുടര്‍ഭരണ സാധ്യത പ്രവചിക്കുന്നില്ലെങ്കിലും, മുഖ്യമന്ത്രിയും ഇടതുമുന്നണി ക്യാമ്പും പ്രതീക്ഷ കൈവിടുന്നില്ല. എക്‌സിറ്റ് പോളുകള്‍ തള്ളിക്കളയുന്നുവെന്ന നിലപാടാണ് ഇടതുനേതാക്കള്‍ സ്വീകരിച്ചത്. അവസാനം പുറത്തുവന്ന ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ സംസ്ഥാനത്ത് തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചത് ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
എന്നാല്‍ യുഡിഎഫിനാണ് ടുഡെയ്‌സ് ചാണക്യയും മുന്‍തൂക്കം പ്രവചിക്കുന്നത്. 60 മുതല്‍ 78 സീറ്റുകള്‍ വരെ യുഡിഎഫ് നേടാമെന്നാണ് പ്രവചനം. ഇടതുമുന്നണി 55-73 സീറ്റുകള്‍ നേടാം. മൂന്ന് മുതല്‍ 11 സീറ്റുകളില്‍ വരെ എന്‍ഡിഎയ്ക്കും വിജയസാധ്യതയുണ്ട്. പുറത്തുവന്ന വിവിധ എക്‌സിറ്റ് പോളുകളില്‍ എല്‍ഡിഎഫിന് 70-ന് മുകളില്‍ സീറ്റുകള്‍ ലഭിക്കാമെന്ന് പ്രവചിച്ച ഏക ഏജന്‍സി ടുഡേയ്‌സ് ചാണക്യയാണ്.
എന്നാല്‍ മിക്ക ഏജന്‍സികളും എല്‍ഡിഎഫിന് 60-70 സീറ്റുകളുടെ സാധ്യത പ്രവചിക്കുന്നുണ്ട്. 10 വര്‍ഷം ഭരിച്ചിട്ടും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന വാദം ഇടതുമുന്നണി ഉയര്‍ത്തുന്നത് ഈ കണക്കുകള്‍ കൂട്ടുപിടിച്ചാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി
അതേസമയം, സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടത്തും. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും.
ആകെ 15,465 ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാകും. ഇതില്‍ 140 ആര്‍ഒമാര്‍, 1340 അഡീഷണല്‍ എആര്‍ഒമാര്‍, 4208 സൂക്ഷ്മനിരീക്ഷികര്‍, 4208 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 5563 കൗണ്ടിങ് അസിറ്റന്റുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണിത്തുടങ്ങും. തുടര്‍ന്ന് ഇവിഎം വോട്ടുകള്‍ എണ്ണും. 10 മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നേക്കാം.
English Summary
Chief Minister Pinarayi Vijayan left for Kannur. He left for Kannur from Thiruvananthapuram on the afternoon of today, May 1, 2026. His daughter Veena was also with him. The Chief Minister will watch the counting of votes from Kannur.