Junior Lawyer Assault Case: ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിന് ജാമ്യമില്ല
Court Rejects Bailin Das's Bail Plea: ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാണണമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യമില്ല. ഇതോടെ മെയ് 27 വരെ പ്രതിയെ റിമാൻഡ് ചെയ്തു.ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാണണമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്. അതേസമയം ശ്യാമിലിയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായതിനെ തുടർന്നാണ് മർദ്ദിച്ചതെന്നും കരുതി ചെയ്തതല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാറശ്ശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസാണ് മര്‍ദിച്ചത്. വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍വെച്ചാണ് ഇവര്‍ക്കു മര്‍ദനമേറ്റത്. തുടർന്ന് യുവതി നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മര്‍ദനത്തിന് പിന്നാലെ ഒളിവില്‍പോയ ബെയ്‌ലിന്‍ ദാസിനെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടികൂടിയത്. പിടിയിലായ പ്രതി ബെയ്‌ലിന്‍ ദാസിനെ ഇന്നു മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം നിഷേധിച്ചത്.
Also Read:തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ മോപ് സ്റ്റിക് കൊണ്ട് മർദിച്ചു; സീനിയർ അഭിഭാഷകനെതിരേ പരാതി
അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ തീര്‍ച്ചയായും സ്വാധീനിക്കുമെന്നു ജൂനിയർ അഭിഭാഷക ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഓഫീസിൽ ഉണ്ടായിരുന്ന എത്ര പേർ തനിക്ക് അനുകൂലമായി സാക്ഷി പറയും എന്നറിയില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു. സംഭവത്തിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ലെന്നും ശ്യാമിലി പറഞ്ഞു.