Shashi Tharoor: കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിങ് സെല്ലിൽ സീറ്റുറപ്പിക്കാനാണ് തരൂരിൻ്റെ ശ്രമം; വിമർശനവുമായി ബിനോയ് വിശ്വം
Binoy Viswam Criticizes Shashi Tharoor: ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം. കേന്ദ്ര സർക്കാരിൻ്റെ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് വിമർശനം.

കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിങ് സെല്ലിൽ സീറ്റുറപ്പിക്കാനാണ് ശശി തരൂരിൻ്റെ ശ്രമമെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിനായി വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ കേന്ദ്രം നിശ്ചിച്ച പ്രതിനിധി സംഘത്തിൽ തരൂർ ഉൾപ്പെട്ടതിനെച്ചൊല്ലിയാണ് ബിനോയ് വിശ്വമിൻ്റെ വിമർശനം. കോൺഗ്രസിനുള്ളിൽ സ്ലീപ്പിങ് സെല്ലുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആശങ്ക നിസ്സാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടം പോലും പാര്‍ട്ടി നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ബിജെപിയുടെ സ്ലീപ്പിങ് സെല്ലിൽ തരൂർ തൻ്റെ സ്ഥാനം നേടുകയാണെന്ന് തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൻ്റെ കാരണവും പശ്ചാത്തലവും വിശദീകരിക്കാനായി വിദേശരാജ്യങ്ങളിലേക്കുള്ള സർകക്ഷി പ്രതിനിധി സംഘത്തെ കേന്ദ്രസർക്കാർ രൂപീകരിച്ചിരുന്നു. കോൺഗ്രസ് ഈ സംഘത്തിലേക്ക് പേര് നിർദ്ദേശിച്ചിരുന്നില്ല. എന്നാൽ, കേന്ദ്രം സ്വമേധയാ തരൂരിനെ സംഘത്തിൽ ഉൾപ്പെടുത്തി. പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ നയിക്കുക തരൂരാണ്. ഇത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. കോൺഗ്രസിൽ നിന്നടക്കമുള്ള നേതാക്കൾ തരൂരിനെ വിമർശിച്ചിരുന്നു.
തരൂര്‍ പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുതെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടി അംഗമെന്ന നിലയിൽ എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കേണ്ടതുണ്ട്. പാർട്ടിയെ തള്ളിപ്പറഞ്ഞ് തരൂർ മുന്നോട്ടുപോകരുത് എന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു.
അതേസമയം, പ്രതിനിധി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ കോണ്‍ഗ്രസ് സംസ്ഥാന ഘടകം സ്വാഗതം ചെയ്തിരുന്നു. രാജ്യാന്തര തലത്തിൽ കോൺഗ്രസിന് വിശ്വസ്തനായ ഒരു പ്രതിനിധിയെ ആവശ്യമാണെന്ന് കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യ മന്ത്രിക്കും രാജ്യാന്തര തലത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അത് തിരികെ പിടിക്കാൻ രാജ്യത്തിന് ഒരു ശബ്ദം ആവശ്യമാണെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. വിഷയത്തിൽ വിവാദം തുടരുകയാണ്.
40 എംപിമാരടങ്ങുന്ന സംഘമാണ് വിദേശപര്യടനത്തിലുള്ളത്. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. എംപിമാരെ എട്ട് പേർ വീതം ഏഴ് ഗ്രൂപ്പുകളാക്കും. മെയ് 22-23 തീയതികളിൽ ആരംഭിക്കുന്ന വിദേശപര്യടനം 10 ദിവസം കൊണ്ട് അവസാനിക്കും. ഓരോ ഗ്രൂപ്പും നാലോ അഞ്ചോ രാജ്യങ്ങളാവും സന്ദർശിക്കുക.