Kerala Local Body Election 2025: പാനൂരിൽ വടിവാളുമായി സിപിഐഎമ്മിന്റെ ആക്രമണം; യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽക്കയറി വാഹനം വെട്ടിപ്പൊളിച്ചു
CPIM Attack in Panur: മുഖം മൂടി ധരിച്ചെത്തിയ സംഘം യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായി എത്തി വീടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും...
തദ്ദേശതിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയ്ക്ക് പിന്നാലെ കണ്ണൂർ പാറാട് പാനൂരിൽ ആക്രമണം നടത്തി സിപിഎം. വടിവാൾ വീശിയാണ് സിപിഐഎം ആക്രമണം നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായി എത്തി വീടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. അക്രമികൾ പാർട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് എത്തിയത്. വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം. യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. എൽഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് സംഘർഷം ഉണ്ടാകുന്നത്. സംഘർഷം നടക്കുന്നതിനിടയിൽ ഇരു പ്രവർത്തകരെയും പൊലീസ് ലാത്തി വീശി സ്ഥലത്ത് നിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട് സിപിഐഎം പ്രവർത്തകർ സംഘടിച്ചെത്തുകയും വീടുകളിൽ കടന്നുച്ചെന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഘർഷം ഉണ്ടാക്കിയത് സിപിഐഎമ്മിന്റെ അറിയപ്പെടുന്ന ഗൂണ്ടകളാണെന്ന് ഡിസിസി പ്രസിഡണ്ട് പറഞ്ഞു. മർദിച്ചവരുടെ കൂട്ടത്തിൽ അധ്യാപകരും ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് കൂട്ടിച്ചേർത്തു. അതേസമയം, പാനൂരിൽ ഉണ്ടായ ആക്രമണത്തിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി ഉണ്ടാകുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. സി പി ഐ എം അക്രമം അവസാനിപ്പിക്കണമെന്നും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലാണ് അക്രമം നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.