Digital Arrest: വീണ്ടും ഡിജിറ്റൽ അറസ്റ്റ്; തട്ടിപ്പ് പൊളിച്ച് കണ്ണൂർ സൈബർ പോലീസ്
Digital Arrest Attempt in Kannur: ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ബാങ്ക് മാനേജരെ സമീപിച്ചത്. സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ തട്ടിപ്പിന് ശ്രമം. തോട്ടട സ്വദേശിയായ റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിനെയാണ് ഡിജിറ്റൽ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലും സൈബർ പോലീസിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശവും വഴി തട്ടിപ്പുകാരുടെ നീക്കം പൊളിച്ചു. ലക്ഷക്കണക്കിന് തുകയാണ് തട്ടിപ്പിൽ അകപ്പെടാതെ സൂക്ഷിച്ചത്.
ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ബാങ്ക് മാനേജരെ സമീപിച്ചത്. ജനുവരി 11-നാണ് തട്ടിപ്പിന് തുടക്കമിട്ട ഫോൺ കോൾ പ്രമോദ് മഠത്തിലിന് ലഭിക്കുന്നത്. മുംബൈയിലെ കാനറ ബാങ്കിൽ പ്രമോദിന്റെ പേരിൽ ഒരു അക്കൗണ്ടും സിം കാർഡും എടുത്തിട്ടുണ്ടെന്നും, നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻ.ഐ.എ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്.
തെളിവായി എഫ്.ഐ.ആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവയും അയച്ചു നൽകി. കേസൊഴിവാക്കാൻ വൻ തുക ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് സ്റ്റേഷന്റേതിന് സമാനമായ പശ്ചാത്തലം കാണിച്ചാണ് തട്ടിപ്പുകാർ വിഡിയോ കോൾ ചെയ്തത്. എന്നാൽ ബാങ്ക് മാനേജർ ഉടൻ തന്നെ സൈബർ പോലീസിനെ വിവരം അറിയിച്ചു.
ALSO READ: കോട്ടയത്ത് തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു
ജനുവരി 12-ന് രാവിലെ 11:30-ന് തട്ടിപ്പുകാർ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടതനുസരിച്ച് സൈബർ പോലീസ് സംഘം പ്രമോദിന്റെ വീട്ടിലെത്തി. സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ മിഥുൻ എസ്. വി-യുടെ നേതൃത്വത്തിൽ എസ്.ഐ-മാരായ പ്രകാശൻ വി, ഷമിത്ത് എം, സി.പി.ഒ-മാരായ ദിജിൻ പി. കെ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയിൽ തട്ടിപ്പുകാരുടെ വീഡിയോ കോൾ അറ്റൻഡ് ചെയ്തു. ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ പോലീസ് യൂണിഫോം ധരിച്ച മലയാളിയായ വ്യാജ ഉദ്യോഗസ്ഥൻ സ്ക്രീനിലെത്തി.
പത്ത് മിനിറ്റോളം ഇയാൾ പ്രമോദുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരിൽ സിം കാർഡ് എടുക്കുമ്പോൾ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാർ മാത്രം മതിയെന്നും പറഞ്ഞാണ് ഇവർ വ്യാജ സിം കാർഡ് കഥ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. സംഭാഷണത്തിനിടെ തട്ടിപ്പുകാർക്ക് യാതൊരു സംശയവും നൽകാതെ, കൃത്യസമയത്ത് സൈബർ പോലീസ് ഉദ്യോഗസ്ഥർ കോൾ ഏറ്റെടുക്കുകയും തട്ടിപ്പ് സംഘത്തിന്റെ നീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിഡിയോ: