Doctors Strike: സർക്കാർ ആശുപത്രികളിൽ ഇന്ന് ഡോക്ടർമാരുടെ പ്രതിഷേധം; കോഴിക്കോട് അത്യാഹിത വിഭാഗം മാത്രം
Government Hospital Doctors Strike: സർക്കാർ ആശുപത്രികളിൽ ഇന്ന് ഡോക്ടർമാർ പ്രതിഷേധിക്കും. കോഴിക്കോട് അത്യാഹിതവിഭാഗം മാത്രമേ പ്രവർത്തിക്കൂ.

പ്രതീകാത്മക ചിത്രം
സർക്കാർ ആശുപത്രികളിൽ ഇന്ന് ഡോക്ടർമാരുടെ പ്രതിഷേധം. താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ന് ഡോക്ടർമാർ പ്രതിഷേധിക്കുക. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച അനയ എന്ന പെണ്‍കുട്ടിയുടെ പിതാവ് സനൂപ് കഴിഞ്ഞ ദിവസം താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനെ വെട്ടിയിരുന്നു. ഗുരുതര പരിക്കേറ്റ വിപിൻ ചികിത്സയിലാന്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പ്രതിഷേധ പരിപാടികൾ നടക്കും. രോഗീപരിചരണം ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. കെജിഎംഒയുടെ നേതൃത്വത്തിൽ എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ കാഷ്വാലിറ്റി ഒഴികെയുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് പ്രതിഷേധിക്കുമെന്നും സംഘടന വിശദമാക്കി. മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സമയബന്ധിതമായ പരിഹാരം ഉണ്ടാവണം. അല്ലെങ്കിൽ രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവച്ച്, പ്രതിഷേധത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും കെജിഎംഒ പറഞ്ഞു.
Also Read: Doctors Protest in Kerala: ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക്; ആശുപത്രി സേവനങ്ങളെ എങ്ങനെ ബാധിക്കും?
ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് കെജിഎംഒയുടെ പ്രധാന ആവശ്യം. ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണം. അത്യാഹിത വിഭാഗങ്ങളില്‍ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടര്‍മാരുടെ സേവനമുണ്ടാവണം. പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുമെന്ന സർക്കാർ വാഗ്ദാനം പൂർത്തീകരിക്കുക. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞതുപോലെ പ്രധാന ആശുപത്രികളിൽ സുരക്ഷായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുക. ആശുപത്രികളിൽ നിർബന്ധമായും സിസിടിവികൾ സ്ഥാപിക്കുക. സെക്യൂരിറ്റി ജീവനക്കാരായി വിമുക്ത ഭടന്മാരെ നിയമിക്കണമെന്ന സർക്കാർ നിർദ്ദേശത്തിൽ വീഴ്ചവരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉയർത്തുന്നു.