Fake Hall Ticket Scam: സിയുഇടി, കുസാറ്റ് പരീക്ഷകൾക്കും വ്യാജ ഹാൾടിക്കറ്റുകൾ നൽകി; അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയ്ക്കെതിരേ വീണ്ടും കേസ്
Fake Hall Ticket Scam: കണ്ണറവിള സ്വദേശി ആദർശ്, ഇരുവൈക്കോണം സ്വദേശി എസ് അഭിറാം എന്നിവരാണ് പരാതി നൽകിയത്. പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആദർശിൽ നിന്നും വിവിധ പ്രവേശനപരീക്ഷകൾക്കായി 23,300 രൂപ ഗ്രീഷ്മ തട്ടിയെടുത്തതായി പരാതിയിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയ്ക്കെതിരെ വീണ്ടും പരാതി. നീറ്റിന് പുറമേ കീം, സിയുഇടി, കുസാറ്റ്, സിഎംസി എന്നിവിടങ്ങളിലെ പ്രവേശന പരീക്ഷകൾക്കും വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയതായാണ് പരാതി.
കണ്ണറവിള സ്വദേശി ആദർശ്, ഇരുവൈക്കോണം സ്വദേശി എസ് അഭിറാം എന്നിവരാണ് പരാതി നൽകിയത്. പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആദർശിൽ നിന്നും വിവിധ പ്രവേശനപരീക്ഷകൾക്കായി 23,300 രൂപ ഗ്രീഷ്മ തട്ടിയെടുത്തതായി പരാതിയിൽ വ്യക്തമാക്കുന്നു.
പത്തനംതിട്ടയിൽ പരിശോധനയ്ക്കിടെ പിടിയിലായ ജിത്തുവിന് വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ച് കൊടുത്ത കേസിലാണ് ഗ്രീഷ്മ റിമാൻഡിൽ കഴിയുന്നത്. അഭിറാമിൽ നിന്ന് പ്രവേശന പരീക്ഷയ്ക്ക് ഫീസ് വാങ്ങി ഗ്രീഷ്മ രജിസ്റ്റർ ചെയ്തു. ഈ രജിസ്ട്രേഷൻ നമ്പറും വിലാസവും ഉപയോഗിച്ചാണ് ജിത്തുവിന് വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ചത്. മണക്കാട് സ്കൂളിലായിരുന്നു അഭിരാമിന്റെ പരീക്ഷ.
ALSO READ: മുഖ്യമന്ത്രി സ്തുതി തുടരാന്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍; ഇത്തവണ ചെലവ് 40 ലക്ഷം
കൂടാതെ അഭിറാമിന് നൽകിയ കീം പരീക്ഷയുടെയും വെല്ലൂർ സിഎംസിയിൽ നഴ്‌സിങ് കോഴ്‌സിൽ പ്രവേശനപരീക്ഷയുടെയും ഹാൾടിക്കറ്റുകൾ വ്യാജമായിരുന്നു. അഭിറാമിനു ലഭിച്ച ഹാൾ ടിക്കറ്റ് വെച്ച് വെല്ലൂർ സിഎംസിയിലെ വെബ്‌സൈറ്റിൽ പരിശോധിക്കുമ്പോഴാണ് വ്യാജ ഹാൾ ടിക്കറ്റാണെന്ന് ബോധ്യമാകുന്നത്.
കുസാറ്റിലും പ്രവേശനപരീക്ഷയ്ക്കായും 1500 രൂപ ഫീസ് നൽകി അപേക്ഷിച്ചെങ്കിലും വ്യാജ ഹാൾ ടിക്കറ്റാണ് ഗ്രീഷ്മ അഭിറാമിന് കൊടുത്തത്. ഒബിസി വിഭാഗത്തിൽപ്പെടുന്ന അഭിറാമിന് പട്ടികജാതി വിഭാഗത്തിൽപ്പെടുന്നെന്ന് രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റാണ് നൽകിയത്. അതിനാൽ കുസാറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല.