Archana Death: ‘ഷാരോൺ കടുത്ത സംശയരോഗി, ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ല’; ഗുരുതര ആരോപണങ്ങളുമായി അർച്ചനയുടെ പിതാവ്
Archana Death In Thrissur: അർച്ചന കോളേജിൽ പോയതിന് ഷാരോൺ റോഡിലിട്ട് തല്ലിയിരുന്നു. ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. അവൻ ഒരുസ്ഥലത്തും മകളെ ഒറ്റയ്ക്ക് വിടില്ലായിരുന്നുവെന്നും ഹരിദാസ് പറഞ്ഞു.
തൃശൂർ: തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ നാലുമാസം ഗർഭിണിയായ യുവതിയെ വീടിനുസമീപം പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണം ഉന്നയിച്ച് യുവതിയുടെ പിതാവ്. 21കാരിയായ അർച്ചനയാണ് പൊള്ളലേറ്റ് മരിച്ചത്. ഭർത്താവ് ഷാരോൺ ആണ് അർച്ചനയെ കൊന്നതെന്നാണ് പിതാവ് ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
ഷാരോൺ സംശയരോഗിയായിരുന്നവെന്നും നിരന്തരം അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്നും ഇവർ പറയുന്നു. ആറുമാസമായി ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു. ഇയാൾ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു. ഭർതൃവീട്ടിലെ പീഡനം മൂലമാണ് അർച്ചന മരിച്ചതെന്നും ക്രൂരമായ പീഡനമാണ് അർച്ചനക്ക് ഏൽക്കേണ്ടിവന്നതെന്നും പഞ്ചായത്തംഗം പറഞ്ഞു.
മകളുടെ മരണത്തിൽ ഷാരോണിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഷാരോണിന്റെ അമ്മയും ബന്ധുക്കളും മകളെ ഉപദ്രവിച്ചിരുന്നു. മകൾക്ക് അവരെ പേടിയായിരുന്നു. അർച്ചന കോളേജിൽ പോയതിന് ഷാരോൺ റോഡിലിട്ട് തല്ലിയിരുന്നു. ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. ബുദ്ധിമുട്ടുണ്ടെങ്കിൽ വീട്ടിലേക്ക് തിരിച്ചുവരാൻ മകളോട് പറഞ്ഞതാണ്. അവൻ ഒരുസ്ഥലത്തും മകളെ ഒറ്റയ്ക്ക് വിടില്ലായിരുന്നുവെന്നും ഹരിദാസ് പറഞ്ഞു.
Also Read:ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ; സംഭവം തൃശ്ശൂരില്‍
കഴിഞ്ഞ ദിവസമായിരുന്നു ഷാരോണിന്റെ വീടിന് സമീപത്തുള്ള കോൺക്രീറ്റ് കാനയിൽ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തീകൊളുത്തിയശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം.അതേസമയം സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.ഏഴ് മാസം മുൻപായിരുന്നു വിവാഹം. ഷാരോൺ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് പറയുന്നത്. അർച്ചനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ നടപടികളെടുക്കാൻ സാധിക്കുള്ളൂ.