Alappuzha Fluorosis: എല്ലിനും പല്ലിനും പ്രശ്നം, പുരുഷന്മാർക്ക് വന്ധ്യത, കുടിവെള്ളത്തെ ഭയക്കേണ്ട അവസ്ഥ, ആലപ്പുഴയിൽ പിടിമുറുക്കി പുതിയ രോഗം
Fluorosis outbreak in Alappuzha : ഫ്ലൂറൈഡ് അടങ്ങിയ ഭൂഗർഭജലത്തിന് പകരമായി നദികളിലെ ഉപരിതല ജലം എത്തിക്കാൻ 'ജപ്പാൻ കുടിവെള്ള പദ്ധതി' വിഭാവനം ചെയ്തിരുന്നെങ്കിലും ഇത് പൂർണ്ണമായും നടപ്പിലായിട്ടില്ല.

Alappuzha New Disease
ആലപ്പുഴ: ജില്ലയിലെ തീരദേശ മേഖലകളിൽ ഭൂഗർഭജലത്തിലൂടെയുള്ള ഫ്ലൂറോസിസ് ബാധ പടരുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് വൻ ഭീഷണിയാകുന്നു. 1999-ൽ നടത്തിയ പഠനങ്ങളിൽ തന്നെ ഇതിന്റെ വ്യാപ്തി വ്യക്തമായിട്ടും, സുരക്ഷിതമായ കുടിവെള്ളം എല്ലാവരിലും എത്തിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
വണ്ടാനം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം മുൻ അസോസിയേറ്റ് പ്രൊഫസർ ഡോ. പി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്കിലെ 1,142 വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലാണ് വെള്ളത്തിലെ ഫ്ലൂറോസിസിന്റെ ഗൗരവം ആദ്യമായി ബോധ്യപ്പെട്ടത്. പഠനവിധേയരായ 10-15 വയസ്സുകാരിൽ 37 ശതമാനത്തിനും ഡെന്റൽ ഫ്ലൂറോസിസ് കണ്ടെത്തി. 2008-ൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് ഫ്ലൂറോസിസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്.
ലക്ഷ്യം കാണാതെ കുടിവെള്ള പദ്ധതികൾ
ഫ്ലൂറൈഡ് അടങ്ങിയ ഭൂഗർഭജലത്തിന് പകരമായി നദികളിലെ ഉപരിതല ജലം എത്തിക്കാൻ ‘ജപ്പാൻ കുടിവെള്ള പദ്ധതി’ വിഭാവനം ചെയ്തിരുന്നെങ്കിലും ഇത് പൂർണ്ണമായും നടപ്പിലായിട്ടില്ല. ആലപ്പുഴ നഗരത്തിലും പരിസര പഞ്ചായത്തുകളിലും പദ്ധതി വഴി ജലം എത്തിക്കുന്നതിൽ പരിമിതികളുണ്ട്.
ഉപരിതല ജലം ലഭ്യമാകാത്ത ഇടങ്ങളിൽ ഇപ്പോഴും ഫ്ലൂറൈഡ് അടങ്ങിയ ഭൂഗർഭജലമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ഇതിനു വിരുദ്ധമായി, ഭൂഗർഭ ജലവിഭവ വകുപ്പ് തന്നെ പുതിയ കുഴൽക്കിണറുകൾ നിർമ്മിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു.
ഫ്ലൂറോസിസ്
വെള്ളത്തിലെ അമിതമായ ഫ്ലൂറൈഡ് അംശം മനുഷ്യശരീരത്തിൽ താഴെ പറയുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളിലെ പല്ലിന്റെ നിറം മാറ്റത്തിന് കാരണം ഈ രോഗമാണ്. ഡെന്റൽ ഫ്ലൂറോസിസ് എന്ന് ഇതിനെ വിളിക്കാം. എല്ലുകൾ വിരൂപമാകുന്ന സ്കെലിട്ടൽ ഫ്ലൂറോസിസ് ആണ് മറ്റൊരു പ്രശ്നം. തൈറോയിഡ് ഗ്രന്ഥിവീക്കമുണ്ടാകാനും സാധ്യത ഉണ്ട്. നാഡീസംബന്ധമായ പ്രശ്നങ്ങൾ, പുരുഷ വന്ധ്യത എന്നിവ ഇതിന് അനുബന്ധമായി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളാണ്.