Jacob Thomas: ‘സേവനത്തിന് നല്ലത് ആർഎസ്എസ്’; മുൻ ഡിജിപി ജേക്കബ് തോമസ് മുഴുവൻ സമയ പ്രവർത്തകനാവുന്നു
Jacob Thomas To Become RSS Member: ജേക്കബ് തോമസ് ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാവുന്നു. ആർഎസ്എസ് പദസഞ്ചലനത്തിൽ ജേക്കബ് തോമസ് പങ്കെടുക്കും.
മുൻ ഡിജിപി ജേക്കബ് തോമസ് മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനാവുന്നു. സേവനത്തിന് നല്ലത് ആർഎസ്എസ് ആണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒക്ടോബർ ഒന്ന് വിജയദശമി ദിനത്തിൽ കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ് പദസഞ്ചലനത്തിൽ ജേക്കബ് തോമസ് പങ്കെടുക്കുമെന്നാണ് വിവരം.
എറണാകുളം പള്ളിക്കരയിൽ വച്ച് നടക്കുന്ന പദസഞ്ചലനത്തിലാണ് ജേക്കബ് തോമസ് പങ്കെടുക്കുക. ആർഎസ്എസിൻ്റെ വെള്ള ഷർട്ടും ബ്രൗൺ പാൻ്റും അണിഞ്ഞ് പൂർണ ഗണവേഷത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തവണത്തെ വിജയദശമി ആർഎസ്എസിൻ്റെ ശതാബ്ദി വർഷത്തിലാണ് നടക്കുക.
പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ സമയ പ്രവർത്തനമാണ് ലക്ഷം. 1997 മുതലാണ് ആർഎസ്‌എസിൽ ആകൃഷ്ടനായത്. ആ ആശയങ്ങൾക്കൊപ്പം പോവുകയാണ്. താൻ ആർഎസ്‌എസിൽ ചേർന്നത് വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്നു. എന്നാൽ, വിവിധ വിവാദങ്ങളുടെ പേരിൽ സർക്കാരുമായി പലതവണ ഉടക്കിയ ജേക്കബ് തോമസിനെ അച്ചടക്ക നടപടിയുടെ പേരിൽ രണ്ട് വർഷം പുറത്താക്കി. പിന്നീട് നിയമപോരാട്ടത്തിന് ശേഷം അദ്ദേഹം സർവീസിൽ തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവിൽ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ പദവിയാണ് സർക്കാർ നൽകിയത്. ഇത് അപ്രധാന പദവിയാണെന്ന് നേരത്തെ തനെൻ വിമർശനങ്ങളുണ്ടായിരുന്നു. ഈ പദവിയിലിരിക്കെ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം 2021ൽ ബിജെപിയിൽ ചേർന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.