AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

S P Sujith Das: ഒടുവിൽ സുജിത് ​ദാസ് തെറിച്ചു, എസ്പിക്ക് സസ്പെൻഷൻ

S P Sujith Das; പി വി അൻവറിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്തുവന്നത് ആഭ്യന്തര വകുപ്പിനും പൊലീസ് സേനയ്ക്കും വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

S P Sujith Das: ഒടുവിൽ സുജിത് ​ദാസ് തെറിച്ചു, എസ്പിക്ക് സസ്പെൻഷൻ
എസ്പി സുജിത് ദാസ് | Courtesy: Kerala Police
Athira CA
Athira CA | Edited By: Arun Nair | Updated On: 05 Sep 2024 | 09:50 PM

തിരുവനന്തപുരം: പത്തനത്തിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന എസ് സുജിത്ത് ദാസിന് സസ്പെൻഷൻ. പി വി അൻവർ എംഎൽഎയുമായി നടത്തിയ വിവാദ ഫോൺ കോളിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസാണ് എസ് പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഡിജിപിയുടെ ഉത്തരവിന്മേലാണ് നടപടി. സുജിത് ദാസ് ​ഗുരുതരചട്ട ലംഘനം നടത്തിയെന്ന് ഡിജിപി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ജില്ലാ പൊലീസ് മേധാവി ചുമതലയിൽ നിന്ന് സുജിത്ത് ദാസിനെ നീക്കിയതിന് പിന്നാലെ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് നിർദേശം നൽകിയിരുന്നു. മലപ്പുറം എസ് പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ സർവ്വീസിലിരിക്കുന്ന കാലത്തോളം പിവി അൻവർ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്ന് പറയുന്ന സുജിത്ത് ദാസിന്റെ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. എംഎൽഎ പി വി അൻവർ എംഎൽഎയാണ് ഫോൺ സംഭാഷണം പുറത്തുവിട്ടത്. പൊലീസ് സേനയെ നാണംകെടുത്തിയ ഈ ഫോൺ കോളിലാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടപടിയെടുത്തിരിക്കുന്നത്.

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്, താനൂർ കസ്റ്റഡി മരണം, എഎസ്ഐ ശ്രീകുമാറിന്റെ ആത്മഹത്യ, എംഎസ്പി സ്കൂളിലെ അധ്യാപക നിയമനത്തിന് കോഴ വാങ്ങിയതുൾപ്പെടെ നിരവധി കേസുകളിൽ സുജിത്ത് ദാസിനെതിരെ സഹപ്രവർത്തകരുൾപ്പെടെ രം​ഗത്തെത്തിയിരുന്നു. പി വി അൻവർ എംഎൽഎ ആരോപണമുന്നയിച്ചതിന് പിന്നാലെ സുജിത്ത് ​ദാസിനെതിരായ ആരോപണങ്ങളും ചർച്ചയായത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഉത്തരവിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പി വി അൻവർ രം​ഗത്തെത്തി. ഫേസ് ബുക്കിലൂടെയാണ് പ്രതികരണം. വിക്കറ്റ്‌ നമ്പർ 1, ഒരു പുഴുക്കുത്ത്‌ പുറത്തേക്ക്‌ എന്നാണ് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്.

എഡിജിപി എംആർ അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദമേറും. സുജിത്ത് ദാസ് മരംമുറിച്ച് കടത്തിയ സംഭവത്തിൽ തൃശൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയം സ്വദേശിയായ എസ് പി സുജിത്ത് ദാസ് 2015 ബാച്ച് ഉദ്യോ​ഗസ്ഥനാണ്.