Kerala Rain Alert: മഴ കടുക്കുന്നു, ഒപ്പം ശക്തമായ കാറ്റും, രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്
Orange Alert Issued for Ernakulam and Thrissur: സംസ്ഥാനത്ത് ജൂൺ 11, 12 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം കരമന തളിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉണ്ടായ കനത്ത കാറ്റിൽ ആറ്റിൻതീരത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു വീണു.

Rain Alert
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ സജീവമായതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്.
വിവിധ ദിവസങ്ങളിലെ അലർട്ടുകൾ
ഓറഞ്ച് അലർട്ട്
- 11/06/2026: എറണാകുളം, തൃശൂർ
- 12/06/2026: എറണാകുളം, ഇടുക്കി
മഞ്ഞ അലർട്ട്
- 11/06/2026: തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്
- 12/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട്
- 13/06/2026: കോഴിക്കോട്, കണ്ണൂർ, കാസർകോട്
- 14/06/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
- 15/06/2026: ആലപ്പുഴ, എറണാകുളം
ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ജൂൺ 11, 12 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം കരമന തളിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉണ്ടായ കനത്ത കാറ്റിൽ ആറ്റിൻതീരത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു വീണു. മേൽക്കൂരയിലെ ഷീറ്റുകളും കമ്പികളും ദൂരേക്ക് തെറിച്ചുവീണെങ്കിലും ആളപായമില്ല.
ALSO READ: മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരം ആറാം വളവിൽ ജൂൺ 9-ന് രാത്രിയോടെ മണ്ണിടിച്ചിലുണ്ടായി. നിലവിൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒരു വശത്തേക്ക് മാത്രമായി ഗതാഗതം ക്രമീകരിച്ചിരിക്കുന്നതിനാൽ യാത്രക്കാർ സമയം മുൻകൂട്ടി കണ്ട് യാത്ര ചെയ്യണമെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു. കാസർകോട് ബന്തടുക്ക മാസ്റ്റർ വളപ്പ് ഉന്നതിയിൽ ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് തകർന്നു. വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.
പൊതുജനങ്ങൾക്കായി അതോറിറ്റി പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ
- മരങ്ങളുടെ അപകടകരമായ ചില്ലകൾ വെട്ടിമാറ്റുക. ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, കൊടിമരങ്ങൾ എന്നിവ മാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്യുക. ടെറസിലുള്ള പ്ലാസ്റ്റിക് ടാങ്കുകൾ, ടിൻ ഷീറ്റുകൾ എന്നിവ കയറുകൊണ്ട് കെട്ടി ഉറപ്പിക്കുക.
- കാറ്റും മഴയും ഉള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. ജനലുകളും വാതിലുകളും അടച്ചിടുക.
- ദുർബലമായ കെട്ടിടങ്ങളിലും ഷീറ്റ് പാകിയ വീടുകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം.
- ലൈനുകൾ പൊട്ടിവീണാൽ അടുത്തേക്ക് പോകരുത്. അറ്റകുറ്റപ്പണികൾ സ്വയം നടത്തരുത്. വിവരങ്ങൾ കെഎസ്ഇബിയുടെ 1912 എന്ന നമ്പറിലോ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ അറിയിക്കുക.
- പത്ര-പാൽ വിതരണക്കാർ, മത്സ്യത്തൊഴിലാളികൾ എന്നിവർ അതിരാവിലെ വെള്ളക്കെട്ടുകളിൽ ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. നിർമ്മാണ തൊഴിലാളികൾ ഉയരത്തിലുള്ള ജോലികളും ക്രെയിൻ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കണം.