Idukki Landslide: സംരക്ഷണഭിത്തി ഉൾപ്പെടെ നിലം പതിച്ചു; മണ്ണിടിച്ചിലിന് കാരണം ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണം എന്ന് നാട്ടുകാർ
Adimali Landslide: മണ്ണിന്റെ ഘടന മനസ്സിലാക്കാതെയാണ് നിർമ്മാണ കമ്പനി വ്യാപകമായി മണ്ണെടുത്ത് മാറ്റിയിരുന്നത്. നിബന്ധനകൾ പാലിക്കാതെയാണ് മണ്ണെടുത്ത് മാറ്റിയതെന്നും ആരോപണം

Idukki Adimali Landslide
ഇടുക്കി: അടിമാലിക്ക് അടുത്ത് ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ ഉണ്ടായ സംഭാവത്തിൽ ആരോപണങ്ങളുമായി നാട്ടുകാർ. ദേശീയപാത നിർമ്മാണത്തിൽ ഉണ്ടായ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത നിർമ്മാണത്തിന് വേണ്ടി വ്യാപകമായാണ് മണ്ണെടുത്തിയിരുന്നത്. നിർമ്മാണത്തിന്റെ ആരംഭം മുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട അശാസ്ത്രീയതയെ കുറിച്ച് നാട്ടുകാർ ആശങ്ക ഉന്നയിച്ചിരുന്നു.
മണ്ണിന്റെ ഘടന മനസ്സിലാക്കാതെയാണ് നിർമ്മാണ കമ്പനി വ്യാപകമായി മണ്ണെടുത്ത് മാറ്റിയിരുന്നത്. നിബന്ധനകൾ പാലിക്കാതെയാണ് മണ്ണെടുത്ത് മാറ്റിയതെന്നും ആരോപണം. പ്രഥമദൃഷ്ടി തന്നെ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മനസ്സിലാകുന്ന പല പ്രദേശങ്ങളിലും മണ്ണെടുത്ത് മാറ്റിയിരുന്നു.
ALSO READ: അടിമാലി മണ്ണിടിച്ചിൽ: ഒരു മരണം, മുന്നറിയിപ്പ് ലംഘിച്ചത് അപകടകാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
നാട്ടുകാർ നൽകിയ മുന്നറിയിപ്പു പോലും കമ്പനി അവഗണിച്ചു എന്നും ആരോപണം. കൂടാതെ കഴിഞ്ഞദിവസം സമീപത്ത് മണ്ണിടിയുകയും ചെയ്തു. ഇതിനെ തുടർന്നാണ് പ്രദേശത്ത് വിള്ളൽ കണ്ടെത്തിയിരുന്നത്. അതേസമയം മണ്ണിടിച്ചിലിൽ അകപ്പെട്ട ദമ്പതികളിൽ ഭർത്താവ് മരിച്ചു.
സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി വീട്ടിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്. ദമ്പതികളിൽ ഭർത്താവായ ബിജു ആണ് മരിച്ചത്. അഞ്ചു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ബിജുവിനെയും സന്ധ്യയും പുറത്തെടുക്കാൻ സാധിച്ചത്. സന്ധ്യക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10.30 ഓടെയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള മൺകൂന റോഡിലേക്കും താഴെ ഉണ്ടായിരുന്ന ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു.
ശക്തമായ മഴ മുന്നറിയിപ്പും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് 25 കുടുംബങ്ങളെ പ്രദേശത്തു നിന്നും മാറ്റി പാർപ്പിച്ചിരുന്നു. അതേസമയം മുന്നറിയിപ്പുകൾ ലംഘിച്ചതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. അതിനാലാണ് പ്രദേശത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റിയത് . എന്നാൽ ക്യാമ്പിൽ നിന്നും അവർ വീട്ടിലേക്ക് തിരികെ എത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അവർ അപകടത്തിൽപ്പെട്ടുവെന്നും മന്ത്രി പ്രതികരിച്ചു.