Adimali Landslide: അടിമാലി മണ്ണിടിച്ചിൽ: ഒരു മരണം, മുന്നറിയിപ്പ് ലംഘിച്ചത് അപകടകാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
Idukki Adimali Landslide: 50 അടിയിലേറെ ഉയരമുള്ള മൺകൂന ഇടിഞ്ഞ് റോഡിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു വീടുകൾ തകർന്നു. ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.

മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നു
ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. വീട് തകർന്ന് സിമൻറ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ഭർത്താവ് ബിജുവാണ് മരിച്ചത്. ബിജുവിൻ്റെ ഭാര്യ സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറട്ടെടുത്തത്.
സന്ധ്യയ്ക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, പുറത്തെടുക്കുമ്പോൾ ബിജു ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി 10.30ഓടെയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള മൺകൂന ഇടിഞ്ഞ് റോഡിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു വീടുകൾ തകർന്നു.
Also Read: വീണ്ടും വടക്കോട്ട്; കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം, ജാഗ്രത കൈവിടരുത്
ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. അതിൽ ബിജുവും ഭാര്യയും പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി വീട്ടിലേക്ക് തിരിച്ചെത്തിത്. അപ്പോഴാണ് അപകടം നടക്കുന്നത്. അതേസമയം മുന്നറിയിപ്പുകൾ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാലാണ് പ്രദേശത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റിയത്.
എന്നാൽ മാറ്റി പാർപ്പിച്ചിരുന്നിടത്ത് നിന്ന് അവർ വീട്ടിലേക്ക് തിരികെ വരുമ്പോൾ അവർ ശ്രദ്ധിക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അവർ വീട്ടിൽ തിരിച്ചെത്തുകയും അപകടത്തിൽപ്പെട്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.